ന്യൂദല്‍ഹി: അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് താഴേക്കിടയില്‍ പ്രവര്‍ത്തിച്ച ജനനേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. കാര്‍ത്തികേയന്റെ വീട്ടുകാരേയും കേരളത്തിലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരേയും സുഹൃത്തുക്കളേയും തന്റെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.
കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എല്ലാക്കാലത്തും സേവനം അനുഷ്ടിച്ച ജനനേതാവെന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടുമെന്നും ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചു. കാര്‍ത്തികേയന്റെ മരണം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. വിദ്യാര്‍ത്ഥിനേതാവ് സാമാജികന് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും സോണിയ പറഞ്ഞു.
ജനങ്ങളേയും പാര്‍ട്ടിയേയും വര്‍ഷങ്ങളോളം സേവിച്ച നേതാവും സ്പീക്കറുമായ ജി.കാര്‍ത്തികേയന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. സ്നേഹംനിറഞ്ഞ പെരുമാറ്റത്തിലൂടെ ജനങ്ങളെ ആകര്‍ഷിച്ച മഹത് വ്യക്തിയായിരുന്നു അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അനുസ്മരിച്ചു. ശാന്തനും സൗമ്യനും ആയിരുന്നു അദ്ദേഹം. കാര്‍ത്തികേയന്റെ ആകസ്മിക വേര്‍പാട് കേരളത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
താങ്ങാനാവാത്ത ദുഖമാണ് കാര്‍ത്തികേയന്റെ വേര്‍പാട് നല്‍കുന്നത്. സൗമ്യനെങ്കിലും ആദര്‍ശത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നേതാവായിരുന്നു അദ്ദേഹമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് അനുസ്മരിച്ചു.
കാര്‍ത്തികേയന്റെ വേര്‍പാട് ദു:ഖമുളവാക്കുന്നതാണ്. കാര്‍ത്തികേയന്റെ മരണം കേരള നിയമസഭയ്ക്ക് തീരാനഷ്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുസ്മരിച്ചു.
എല്ലാവരുടെയും സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ മഹദ് വ്യക്തിത്വമായിരുന്നു കാര്‍ത്തികേയന്റേത്. ജനപക്ഷ നിലപാടുകളില്‍ ഇച്ഛാശക്തിയോടെ ഉറച്ചു നിന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മന്ത്രി പി ജെ ജോസഫ് അനുസ്മരിച്ചു. കറ പുരളാത്ത നേതാവിനെയാണ് നഷ്ടമായത്. ശത്രുക്കളെപ്പോലും മിത്രങ്ങളാക്കിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മന്ത്രി അടൂര്‍ പ്രകാശ് അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: