ഭോപ്പാല്‍:എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് നിയമവിരുദ്ധ നിയമനം നടത്തിയെന്ന കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യകസംഘം ഇതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് രേഖകള്‍ പരിശോധിച്ചു. ദിഗ്‌വിജയ് സിങ് 1993 – 2003 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ സെക്രട്ടറിയേറ്റ് തസ്തികകളിലേക്ക് നിയമവിരുദ്ധ നിയമനം നടത്തിയെന്നാണ് ആരോപണം. കേസില്‍ മുന്‍ മധ്യപ്രദേശ് സ്പീക്കര്‍ ശ്രീനിവാസ് തിവാരി, മുന്‍ സെക്രട്ടറിയേറ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. കെ.പ്യാസി എന്നിവര്‍ ഉള്‍പ്പടെ പതിനേഴുപേരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികളുടെ നിയമന ഉത്തരവുകള്‍ കണ്ടെടുക്കുന്നതിനായാണ് സെക്രട്ടറിയേറ്റ് രേഖകള്‍ പരിശോധിച്ചതെന്ന് നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭഗ്‌വന്ദേവ് ഇസ്രാനി അറിയിച്ചു. ദിഗ്‌വിജയ് സിങ്ങിനും തിവാരിയ്‌ക്കുമെതിരെ ജെഹാംഗിര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിനുശേഷം 2004- 05ലാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയത്. പിന്നീട് സെക്രട്ടറിയേറ്റ് തസ്തികകളിലെ നിയമനം വിവാദമായതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റീസ് സച്ചിന്ദ്ര ദ്വിവേദി അദ്ധ്യക്ഷനായ കമ്മിറ്റിയെ ബിജെപി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസംബ്ലി ഡെപ്യൂട്ടി സെക്രട്ടറി ശ്യാംലാല്‍ മൈഥില്‍ പരാതിപ്പെട്ടതിനെതുടര്‍ന്നാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഐപിസി സെക്ഷന്‍ 420, 468, 120 ബി എന്നിവപ്രകാരം ചതി, രേഖകളില്‍ കൃത്രിമം കാണിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജെഹാംഗിര്‍ബാദ് പോലീസ് സ്‌റ്റേഷന്‍ സിഎസ്പി സലിം ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്.
















