ജമ്മു: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് രണ്ട്മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ ജമ്മുകശ്മീരില്‍ അധികാരമേറ്റു. പിഡിപിയുടെ മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയായും ബിജെപിയുടെ നിര്‍മല്‍സിങ് ഉപമുഖ്യമന്ത്രിയായും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ചരിത്രത്തിലാദ്യമായി താഴ്വര സംസ്ഥാനത്തെ ഭരണത്തില്‍ താമര വിരിഞ്ഞിരിക്കുകയാണ്.
ജമ്മു സര്‍വകലാശാലയിലെ സൊരാവര്‍സിംഗ് ഓഡിറ്റോറിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വര്‍ണാഭമായ ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ മുഫ്തിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. പന്ത്രണ്ടാമത് മുഖ്യമന്ത്രിയായാണ് മുഫ്തി അധികാരമേറ്റത്.
കനത്ത സുരക്ഷയില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദടക്കം ഇരുപാര്ട്ടികളില്നിന്നുള്ള 24 മന്ത്രിമാരും പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഗനി ലോണുമടക്കം 25 പേര് അധികാരമേറ്റു. 12 പേര് ബിജെപിയില്‍നിന്നും 12 പേര് പിഡിപിയില്നിന്നും. അബ്ദുര്‍ റഹ്മാന് വീരി, ഹബീബ് ദ്രാബു, നയീം അക്തര്‍, ബഷറത് ബുഖാരി എന്നിവരാണ് പിഡിപിയില്‍നിന്ന് സത്യപ്രതിജ്ഞ ചെയ്ത പ്രമുഖര്‍. ലാല്‍സിങ്, ചന്ദര്‍പ്രകാശ്, സുഖ്നന്ദന്‍ ചൗധരി, ബാലി ഭഗത്, പ്രിയാ സേഥി എന്നിവരാണ് ബിജെപിയുടെ പ്രമുഖ മന്ത്രിസഭാംഗങ്ങള്‍. ഇതില്‍ ലാല്‍സിങ് തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ്. വിഘടനവാദം ഉപേക്ഷിച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സജാദ് ലോണും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ബിജെപി പ്രസിഡന്റ് അമിത്ഷാ, പാര്‍ട്ടി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, രാംമാധവ് എന്നിവരും പിഡിപി നേതാവും എംപിയുമായ മെഹബൂബ മുഫ്തിയും പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. 25 സീറ്റ് നേടിയ ബിജെപിക്കായിരുന്നു രണ്ടാംസ്ഥാനം. നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റും കോണ്‍ഗ്രസ് 12 സീറ്റും നേടി. സര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ബദല്‍സംവിധാനം ഉയര്‍ന്നുവരുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയായിരുന്നു. കാവല്‍മുഖ്യമന്ത്രിയായി തുടരണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രിയായിരുന്ന ഒമര്‍ അബ്ദുള്ള നിരസിച്ചതാണ് ഇതിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: