അറബിക്കടലില്‍ പണിയാന്‍ പദ്ധതിയിടുന്ന
ഛത്രപതി ശിവജി പ്രതിമയുടെ മാതൃക
മുംബൈ: കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് അറബിക്കടലില്‍ ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതിനായി 1900 കോടിയുടെ കേന്ദ്രഫണ്ട് രണ്ടുമാസം മുമ്പുതന്നെ അനുവദിച്ചിരുന്നെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പദ്ധതി നീണ്ടുപോവുകയായിരുന്നു. പദ്ധതിയുടെ അനുമതിയുമായി ബന്ധപ്പെട്ട് അടുത്തിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നു.
അറബിക്കടലില്‍ കൃത്രിമമായി മണല്‍ത്തിട്ട നിര്‍മ്മിച്ച് പ്രതിമ സ്ഥാപിക്കാനാണ് പദ്ധതി. കടലിലായതിനാല്‍ പ്രതികൂല പരിസ്ഥിതികളെ തരണം ചെയ്യുന്ന വിധത്തില്‍ 190 മീറ്ററിലധികം നീളമുള്ള പ്രതിമയാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഇതിന്റെ സുരക്ഷയ്ക്കായി ഇസഡ് പ്ലസ് സെക്യൂരിറ്റി ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.
പ്രതിമ സ്ഥാപിക്കുന്നത് പ്രദേശത്തെ മത്സ്യസമ്പത്ത് നശിക്കുമെന്ന പരിതസ്ഥിതി സംരക്ഷകരുടെ എതിര്‍പ്പാണ് പദ്ധതിയില്‍ കാലതാമസമുണ്ടാക്കാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട് ഐഐടിയും, എഇഇആര്ഐയും എന്ഐഒയും പഠനവും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ശന ഉപാധികളോടെയാണ് കേന്ദ്ര സര്ക്കാന് അനുമതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം നിര്‍മ്മാണസമയത്ത് കടലില്‍ യാതൊരു വിധത്തിലുള്ള ഡ്രഡ്ജിങ്ങും അനുവദിക്കില്ലെന്നു തുടങ്ങി ഒട്ടനവധി ഉപാധികള്‍ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാവുന്ന വിധത്തില്‍ വിവിധോദ്ദേശ്യ പദ്ധതിയായി അവതരിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് വിദഗ്ദ്ധ മൂല്യനിര്‍ണ്ണയ സമിതിയും ഒന്നുകൂടി പരിശോധന നടത്തും. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റേയും ഫിഷറിസ് ഡിപ്പാര്‍ട്ടുമെന്റിന്റേയും മുംബൈ പോര്‍ട് ട്രസ്റ്റ് എന്നിവരും നിര്‍മ്മാണാനുമതി നല്‍കിയിട്ടുണ്ട്.
ശിവജി സ്മാരക പ്രതിമ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ പ്രതിദിനം 1000 വിനോദ സഞ്ചാരികളെങ്കിലും ഇവിടം സന്ദര്‍ശിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രി നേരേന്ദ്രമോദിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള തിയതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സംസ്ഥാന വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിമ സ്ഥാപിക്കുന്നതോടൊപ്പം വിവിധനിലകളിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കും. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ വിനോദ സഞ്ചാരികള്‍ക്കായി ഇങ്ങോട്ടേയ്ക്ക് പ്രത്യേകം ബോട്സര്വ്വീസ്, ഉള്‍പ്പടെ മികച്ച യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കരയില്‍നിന്നും ദൂരത്തായി നിര്‍മ്മിക്കുന്നതിനാല്‍ ആത്യാവശ്യഘട്ടങ്ങള്ക്കായി ആംബുലന്‍സ്, ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തുകയും 10 പേരെ കിടത്തി ചികിത്സിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ആശുപത്രിയും നിര്‍മ്മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: