ന്യൂദല്‍ഹി: അമ്മമാര്‍, യുവതികള്‍, കൗമാരപ്രായക്കാര്‍, കുട്ടികള്‍ എന്നിവരുടെ ആരോഗ്യപരിപാലനത്തിന് ഉയര്‍ന്ന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. ഗ്ലോബല്‍ സ്റ്റേക്ഹോള്‍ഡേഴ്സ് കണ്സള്ട്ടേഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യരംഗത്തെ വളര്‍ച്ച സാമൂഹ്യ സാമ്പത്തിക രംഗത്തെ പുഷ്ടിപ്പെടുത്തുന്നതിന് സഹായിക്കും.
അടുത്തകാലത്തായി ഭാരതം ആരോഗ്യരംഗത്ത് വന്‍ പുരോഗതി നേടിയിട്ടുണ്ട്. 1990-2013 കാലഘട്ടത്തില്‍ ശിശുമരണ നിരക്ക് 61 ശതമാനം കുറഞ്ഞു. ഇതേ കാലഘട്ടത്തില്‍ തന്നെ മാതൃ മരണ നിരക്ക് 70 ശതമാനം കുറഞ്ഞു. ദേശീയ ഹെല്‍ത്ത് മിഷന്റെ കീഴില്‍ ആരോഗ്യരംഗത്ത് വന്‍ പുരോഗതി നേടുവാനായിട്ടുണ്ട്. ഇന്ദ്രധനുസ്സ് പദ്ധതിപ്രകാരം 2020 വരെ രോഗപ്രതിരോധത്തിനായി ഏഴ് വാക്സിനുകള്‍ നല്‍കുന്നുണ്ട്.
ഭാരതത്തിന്റെ യൂണിവേഴ്സല്‍ ഇമ്മുണൈസേഷന് പദ്ധതി വികസിപ്പിച്ച് മൂന്ന് തരത്തിലുള്ള രോഗപ്രതിരോധ വാക്സിനുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും ജനസംഖ്യാവര്ദ്ധനവുമൂലവും ക്ലേശങ്ങളും മരണങ്ങളും ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ അമ്മമാരുടെയും കുട്ടികളടെയും കൗമരാക്കാരുടെയും ആരോഗ്യരംഗത്ത് വന്‍പുരോഗതി നേടുവാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് അമിന മുഹമ്മദ് പരിപാടിയില്‍ പങ്കെടുത്തു പറഞ്ഞു. ആഗോളരംഗത്ത് 2016 മുതല്‍ 2030 വരെയുള്ള കാലഘട്ടത്തില്‍ അമ്മമാരുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യപരിപാലന രംഗത്ത് വന്‍ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: