കൊച്ചി: സപ്ലൈകോയില്‍ വ്യാപകമായ ക്രമക്കേടെന്ന കേരളകോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണിനെല്ലൂരിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സപ്ലൈകോ അധിക്യതര്‍ അറിയിച്ചു. സപ്ലൈകോയില്‍ ക്രമക്കേടുകള്‍ നടത്തുന്നുവെന്ന് കണ്ടുപിടിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ മാനേജിംഗ് ഡയറക്ടര്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ട്.
ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ കമ്മീഷന് വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ശ്രീകാര്യം, പോത്തന്‍കോട് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. വര്‍ക്കല, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ട ഉടനെ ആരോപണവിധേയരായവരെ സസ്പെന്റ് ചെയ്യുകയും അവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
സപ്ലൈകോയിലെ വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണവും മറ്റ് അച്ചടക്ക നടപടികളും ഇവര്‍ക്കെതിരെ തുടരുകയാണ്. ക്രമക്കേടുകള്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സമീപകാലത്ത് ശക്തമായ നടപടികള്‍ സപ്ലൈകോ എടുത്തിരുന്നു. ഇതിനെതുടര്‍ന്നാണ് സപ്ലൈകോയ്ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി തത്പരകക്ഷികള്‍ മുന്നോട്ടുവന്നിട്ടുള്ളത്. ക്രമക്കേട് ചെയ്യുന്നവരെ സപ്ലൈകോ സംരക്ഷിക്കുകയില്ലെന്നും അധിക്യതര്‍ അറിയിച്ചു.
പൊതു വിതരണവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ലഭിക്കുന്ന എല്ലാ പരാതികളും അന്വേഷിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസ് അറിയിച്ചു. ഏതാനും ചിലരുടെ ക്രമക്കേടുകളുടെ പേരില്‍ സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: