ന്യൂദല്‍ഹി: യാത്രാ നിരക്കുകളില്‍ മാറ്റം വരുത്താതെ എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പുതിയ ട്രെയിനുകളോ പദ്ധതികളോ ബജറ്റില്‍ പ്രഖ്യാപിച്ചില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനം കഴിയും മുമ്പെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രശസ്തമായ ട്രെയിന്‍ യാത്രയെ എടുത്തുപറഞ്ഞുകൊണ്ടാണ് റെയില്‍വേ മന്ത്രി തന്റെ ബജറ്റ് അവതരണം തുടങ്ങിയത്. സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതിന് മുമ്പ് ബാപ്പുജി ഒരു തീവണ്ടി യാത്ര നടത്തി. തേര്‍ഡ് ക്ലാസിലുള്ള യാത്രയിലൂടെ അദ്ദേഹം ഭാരതത്തെ കണ്ടെത്തുകയായിരുന്നുവെന്നും സുരേഷ് പ്രഭു പറഞ്ഞു. ഭാരതത്തിലെ ജനങ്ങളില്‍ അഭിമാന ബോധവും രാജ്യത്തിന്റെ അഭിവൃദ്ധിയെക്കുറിച്ചുള്ള ധാരണയും പകര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താന്‍ നന്ദി അറിയിക്കുന്നതായും സുരേഷ് പ്രഭു കൂട്ടിച്ചേര്‍ത്തു.
നാല് ലക്ഷ്യങ്ങള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്. സുരക്ഷ, നവീകരണം, സുഖയാത്ര, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണവ. റെയില്‍വേ സൗകര്യങ്ങള്‍ മെച്ചപ്പെടാത്തതിന് കാരണം നിക്ഷേപത്തിന്റെ കുറവാണ്. അതിനാല്‍ റെയില്‍വേയില്‍ കൂടുതല്‍ നിക്ഷേപം വേണമെന്നും സുരേഷ് പ്രഭു പറഞ്ഞു.
റെയില്‍വേയെ സ്വയംപര്യാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാക്കി റെയില്‍വേയെ മാറ്റും. പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കും. ട്രാക്കുകളുടെ കാര്യക്ഷമത കൂട്ടുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് റെയില്‍ മന്ത്രി അറിയിച്ചു. ഭാരതത്തിലെ സാമൂഹ്യ, സാമ്പത്തിക മേഖലയില്‍ റെയില്‍വേ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന അഞ്ചുവര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് പരിഷ്കരണത്തിന്റെയും മുഖംമാറ്റത്തിന്റെയും ദിനങ്ങളായിരിക്കും. റെയില്‍വേയുടെ പരിഷ്കാരനടപടികള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ ഇരുപതിനായിരം നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്. നടപ്പാക്കാന്‍ കഴിയുന്നവയെല്ലാം നടപ്പാക്കുമെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. 150 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്ന ട്രെയിനുകള്‍പോലും സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സഞ്ചരിക്കുന്നത് 70-80 കിലോമീറ്റര്‍ വേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് കൂടുതല്‍ :
സ്മാര്‍ട്ട് ഫോണുകളിലൂടെ അണ്‍റിസേര്‍വ്ഡ് ടിക്കറ്റുകള്‍ അഞ്ചുമിനുട്ട് കൊണ്ട് എടുക്കാവുന്ന സംവിധാനം നടപ്പാക്കും.
യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ തുറക്കും. നമ്പര്‍ 138. നമ്പര്‍ മാര്‍ച്ച് ഒന്നിന് നിലവില്‍ വരും.
റെയില്‍വേയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 17000 ബയോ ടോയ്ലെറ്റുകള് തുറക്കും
റെയില്‍വേയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നത് ശുചിത്വമില്ലായ്മ. സ്വച്ഛഭാരതില് ഉള്‍പ്പെടുത്തി പദ്ധതികള്‍ നടപ്പാക്കും.
അടുത്ത അഞ്ചുവര്‍ഷം റെയില്‍ വികസനത്തിന് എട്ടര ട്രില്യണ്‍ രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.
ഡെബിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കാവുന്ന ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ തെരഞ്ഞെടുത്ത സ്റ്റേഷുകളില്‍ സ്ഥാപിക്കും.
പ്രാദേശിക ഭാഷകളില്‍ ഇ ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം നടപ്പാക്കും.
യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക ഹെല്പ് ലൈന്‍ തുറക്കും. ഹെല്പ് ലൈന്‍ നമ്പര്‍ 182.
ട്രെയിനുകളിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിര്‍ഭയ ഫണ്ടില്‍നിന്ന് പണം ചെലവഴിച്ച് സംവിധാനങ്ങളൊരുക്കും
ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഭക്ഷണത്തിനും ഓര്‍ഡര്‍ ചെയ്യാവുന്ന സംവിധാനം നടപ്പാക്കും
സ്റ്റേഷനുകളില്‍ ലോക്കറുകളും എല്ലാ കോച്ചുകളിലും മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാനും സൗകര്യം ഒരുക്കും
ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും ശുചീകരണം കരാര്‍ നല്‍കും
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് സ്റ്റേഷനുകളുടെ വികസനത്തിന് ഉപയോഗിക്കണം
പ്രധാനനഗരങ്ങളിലെ പത്തു സ്റ്റേഷനുകളില്‍ ഉപഗ്രഹ സ്റ്റേഷനുകള്‍ തുറക്കാന്‍ പദ്ധതി
9400 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കലിന് പദ്ധതി. ഇരട്ടിപ്പിക്കലിന് 77 പദ്ധതികള്‍
മുംബൈ, ചെന്നൈ സബര്‍ബന്‍ ട്രെയിനുകളില്‍ എസി കോച്ചുകള്‍ ഏര്‍പ്പെടുത്തും
മേഘാലയയിലേക്ക് ട്രെയിന്‍ സര്‍വീസ് തുടങ്ങും പാതനിര്‍മാണം ഉടന്‍
തെരഞ്ഞെടുത്ത റൂട്ടുകളില്‍ എന്‍ജിനില്ലാത്ത അതിവേഗ ട്രെയിനുകള്‍ തുടങ്ങും
രാജ്യത്തെ പാത വൈദ്യുതീകരണത്തില്‍ കഴിഞ്ഞവര്‍ഷം 1330 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
നാനൂറു റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം നടപ്പാക്കും
മുതിര്‍ന്ന പൗരന്മാര്ക്കും ഗര്‍ഭിണികള്‍ക്കും ലോവര്‍ബെര്‍ത്തിലെ സംവരണം വര്‍ധിപ്പിക്കും
ദല്‍ഹിയില്‍നിന്ന് മുംബൈയിലേക്കും കൊല്‍ക്കത്തയിലേക്കും ഒരു രാത്രി കൊണ്ട് എത്തിച്ചേരാവുന്ന അതിവേഗ ട്രെയിന്‍ തുടങ്ങും
യാത്രാസൗകര്യം വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ വിഹിതം 67 ശതമാനമായി വര്‍ധിപ്പിച്ചു
ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും
ആളില്ലാ ലെവല്‍ ക്രോസിംഗുകള്‍ ഒഴിവാക്കാന്‍ റോഡ് മേല്പാലങ്ങള് നിര്‍മിക്കും
റെയില്‍, ട്രെയിന്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കര്‍മപദ്ധതി നടപ്പാക്കും
പ്രധാന ട്രെയിനുകളിലും ലേഡീസ് കോച്ചുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കും
ഒമ്പത് അതിവേഗ ഇടനാഴികള്‍ തുറക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തി അതിവേഗ ട്രെയിനുകള്‍ തുടങ്ങും
2015-16ല്‍ ആറായിരം കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കും
റെയില്‍വേ നവീകരണം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും
വാഗണുകള്‍ നിര്‍മിക്കാന്‍ സ്വകാര്യ, വിദേശ പങ്കാളിത്തം തേടും
റിസര്‍വേഷന്‍ സൗകര്യം 120 ദിവസം മുമ്പു മുതല്‍ ലഭ്യമാക്കും
ട്രെയിനുകളിലെ മിഡില്‍ ബെര്‍ത്ത് സ്ത്രീകള്‍ക്കായി സംവരണം ചെയ്യും
അപകടങ്ങളൊഴിവാക്കാന്‍ ലെവല്‍ ക്രോസിംഗുകളില്‍ ദൃശ്യ-ശ്രാവ്യ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കും
ദ്രവീകൃത പ്രകൃതി വാതകത്തില്‍ ഓടുന്ന ലോക്കോകള്‍ വികസിപ്പിച്ചുവരുന്നു
റെയില്‍വേ ജീവനക്കാര്‍ക്ക് യോഗാഭ്യാസത്തില്‍ പരിശീലനം നല്‍കും
മെറ്റല്‍ ടെക്നോളജിയില്‍ ഉന്നത ഗവേഷണത്തിനും പഠനത്തിലും വരാണസി ഐഐടിയില്‍ മാളവ്യ ചെയര്‍ സ്ഥാപിക്കും
ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110-130 കിലോമീറ്ററില്‍ നിന്നും 160-200 കിലോമീറ്ററായി വര്‍ധിപ്പിക്കും
തീരദേശങ്ങളെ ബന്ധിപ്പിച്ച് പാത നിര്‍മിക്കാന്‍ 2000 കോടി വകയിരുത്തി
റെയില്‍വേ പതിനായിരം മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ വൈദ്യുതനിലയങ്ങള്‍ തുറക്കും
ജനശതാബ്ദി ട്രെയിനുകളുടെ വേഗം കൂട്ടും
ഐആര്‍സിടിസി വഴി യാത്രക്കാരെ സ്റ്റേഷനുകളില്‍ ഡ്രോപ്പ് ചെയ്യാനും പിക് ചെയ്യാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും
ജനങ്ങളെ ഏറ്റവും ദുരിതത്തിലാക്കുന്ന അഴിമതി റെയില്‍വേയില്‍നിന്ന് തുടച്ചുനീക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: