കൊച്ചി: പാര്‍ട്ടിക്കകത്ത് പുതിയ സെക്രട്ടറി കോടിയേരി പണി തുടങ്ങി, പാര്‍ട്ടിക്കു പുറത്ത് മുന്‍ സെക്രട്ടറി പിണറായിയും. കേരളത്തിന്റെ രണ്ടു മേഖലകളിലെ ശക്തികേന്ദ്രങ്ങള്‍ തമ്മിലുണ്ടായിരുന്ന കിടമത്സരം മലബാറിലേക്കു മാത്രമായി ചുരുങ്ങുമ്പോള്‍ ഒരേ കളരിയിലെ രണ്ടു യോദ്ധാക്കള്‍ തമ്മിലുള്ള പോരാട്ടമായി തീപാറും. അതിന് തുണയാളുകളായി നില്ക്കുന്നവര് ആരൊക്കെ, എങ്ങനെയൊക്കെ എന്നതായിരിക്കും സിപിഎമ്മിലെ വരുംകാലം കാഴ്ചകള്‍.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി എകെജി സെന്ററില്‍ ചുമതലയേല്‍ക്കുമ്പോള്‍ നയിക്കാന്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറി പിണറായി വിജയന് ഇല്ലായിരുന്നു. അങ്ങനെ പതിവൊന്നും പാര്‍ട്ടിയിലില്ലെന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷേ, പിണറായിയുടെ തിരുവനന്തപുരത്തെ വിട്ടുനില്പ്പല്ല കണ്ണൂരിലെ സാന്നിദ്ധ്യമാണ് ഇവിടെ ശ്രദ്ധേയം. പിണറായി കണ്ണൂരില്‍ പോയതിന്റെ തുടര്‍ പ്രവര്‍ത്തനമല്ലേ ചക്കരക്കല്ലില്‍ ബുധനാഴ്ച പുലര്‍ച്ചെ സംഭവിച്ച ആക്രമണങ്ങള്‍ എന്നു വിശകലനം ചെയ്യുമ്പോളാണ് പുതിയ-പഴയ സെക്രട്ടറിമാരുടെ പണികളുടെ തുടക്കവും ലക്ഷ്യവും വ്യക്തമാകുന്നത്.
കോടിയേരി ബാലകൃഷ്ണന് എകെജി സെന്ററില്‍ ഔദ്യോഗിക ജോലികള്‍ തുടങ്ങി. വിനയംകൊണ്ടെന്നു തോന്നാം, പഴയ സെക്രട്ടറി പിണറായിയുടെ മുറിയില്‍ കയറാതെ പുതിയ സെക്രട്ടറി തന്റെ പഴയ കസേരയിലാണിരുന്നത്. വിശ്വസിക്കുന്നില്ലെന്നു പറയുന്നെങ്കിലും കാടാമ്പുഴയില്‍ മുട്ടറുത്ത കഥയിലെ നായകന് രാഹുകാലത്തിനു മുമ്പു രാവിലെതന്നെ ചുമതലയേറ്റു. പിണറായി വിജയന് കൈമാറിയ ഫയലുകളുടെ പട്ടികയും ഫയലും ഒത്തു നോക്കി ഉറപ്പുവരുത്തിയ ശേഷം ഉച്ചകഴിഞ്ഞ് വിവിധ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കി. അതില്‍ തന്റെ അജണ്ട പ്രഖ്യാപിച്ചതിലാണ് കോടിയേരിയുടെ പണികളുടെ ലക്ഷ്യം വ്യക്തമാകുന്നത്.
പാര്‍ട്ടിപ്പത്രം നല്കിയ റിപ്പോര്‍ട്ട് തികഞ്ഞ പാര്‍ട്ടി ലൈനിലുള്ള പ്രഖ്യാപനങ്ങള്‍ മാത്രം. എന്നാല്‍ മറ്റു മാധ്യമങ്ങളോട്, പറഞ്ഞതില്‍ കോടിയേരി വ്യക്തമാക്കിയത് മൂന്നു കാര്യങ്ങള്‍. ഒന്ന്: എല്‍ഡിഎഫ് വിട്ടു പോയവര്‍ക്ക് തിരിച്ചു വരാം. (പിണറായിമൂലം പിണങ്ങിപ്പോയവര്ക്കുള്ള സന്ദേശം) രണ്ട്: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. (പിണറായിയോടു നേരിട്ടു ഫൈറ്റിനില്ലെന്ന സൂചന; പിന്‍വാതില്‍ പ്രവേശനമെന്ന വഴി ഓര്മ്മിച്ചുതന്നെ) മൂന്ന്: അച്യുതാനന്ദനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരും (പിണറായിക്കാലത്തെ നയം മാറുന്നു, യച്ചൂരി-കോടിയേരി അച്ചുതണ്ടിലേക്ക്) നാല്: സിപിഐയുമായി കൂടുതല്‍ യോജിക്കും (പന്ന്യന്‍ രവീന്ദ്രനുള്ള സന്ദേശം) അഞ്ച്: യുവജനങ്ങള്‍ പാര്‍ട്ടിയില്‍നിന്നകന്നു, അവരെ പാര്‍ട്ടിയോടു കൂടുതല്‍ അടുപ്പിക്കാന്‍ വിഷയം-പിണറായിയേക്കാള്‍ 9 വയസു പിന്നിലാണ് 61 കാരന് കോടിയേരി). അപ്പോള്‍ നയപരിപാടികളുടെ കേളികൊട്ടലില്നിന്നു കളിയുടെ ഗാംഭീര്യവും പ്രൗഢിയും വ്യക്തം.
മറുവശത്തോ? പിണറായി തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തി. പൊട്ടട്ടെ വെടിയെന്നു പാര്‍ട്ടി നിര്‍ദ്ദേശം പോയി. ഒന്നല്ല, അഞ്ചു ബോംബാണ് ചക്കരക്കല്ലില്‍ പൊട്ടിയത്. പക്ഷേ, സിപിഎം പാര്‍ട്ടി പത്രത്തിന്റെ വിശദീകരണമനുസരിച്ച് സംഭവമിങ്ങനെ- സര്‍വായുധധാരികളായ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തി ചക്കരക്കല്ല് അഞ്ചരക്കണ്ടി സിപിഎം ബ്രാഞ്ച് ഓഫീസ് ആക്രമിച്ചു, തീയിട്ടു, കുത്തിപ്പൊളിച്ചു. ഒരു മേശവിരികത്തി, കസേര കത്തി!!
വൈകിയില്ല, പിണറായി, ജില്ലാ സെക്രട്ടറി പി. ജയരാജന്, എം.വി. ജയരാജന്, കെ. കെ. നാരായണന് എംഎല്‍എ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പിണറായി മാധ്യമപ്രവര്‍ത്തകരെ അവര്‍ നിന്നിടത്തുചെന്നു കണ്ടു പ്രസ്താവിച്ചു, കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്നും ആര്‍എസ്എസിനെ പാഠം പഠിപ്പിക്കുമെന്നും. എകെജി സെന്ററിനു പുറത്തായ പിണറായി പണി തുടങ്ങിയതങ്ങനെ.
കോടിയേരിക്ക് പിണറായി കണ്ണൂരില്‍നിന്നു നല്കുന്ന സന്ദേശമിങ്ങനെ:- ഒന്ന്: സംഘര്‍ഷത്തിന്റെ വഴിമതി, സമവായം വേണ്ട (ഫലിച്ചു, ആദ്യ പൊതു പത്രസമ്മേളനത്തില്‍തന്നെ കോടിയേരിക്ക് ആര്‍എസ്എസ് വിരോധം പ്രകടിപ്പിക്കേണ്ടിവന്നു) രണ്ട്: ഞാന്‍ അടങ്ങിയിരിക്കാന്‍ പോകുന്നില്ല. (ശിങ്കിടികളായി ജയരാജന്മാരുണ്ട്, പാര്‍ട്ടിയുടെ ‘ചിരിക്കുന്ന മുഖം’ വികൃതമാകാതെ നോക്കണം എന്നു സന്ദേശം) മൂന്ന്: നയവും നിലപാടും ഞാന്‍ പറയും (കണ്ണൂര്‍ നയമാണ് പാര്‍ട്ടി നയം).
പിണറായി വിജയന് കോടിയേരിക്കു വിനയാകുമോ എന്നതാണ് ചോദ്യം. പിണറായി-വിഎസ് പോരുപോലെയൊന്നുതന്നെയാകും അത്, പക്ഷേ തന്ത്രപരമാകും, പരോക്ഷവും. ഒരു വ്യത്യാസമുണ്ടാകും- പിണറായിയോടു നയം തിരുത്താന്‍ വിഎസ് പോരടിച്ചു, പിണറായി തന്റെ നയം മാറ്റാതിരിക്കാനാവും യുദ്ധം വെട്ടുക. എന്നാല്‍, പിണറായിയോട് ഉള്ളില്‍ പകവെച്ചു കഴിയുന്ന മറ്റു പലരും നല്കുന്ന പിന്തുണയുടെ അടിസ്ഥാനത്തിലായിരിക്കും കോടിയേരിയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: