തിരുവനന്തപുരം: സിപിഎമ്മില്‍ വി.എസ്.അച്യുതാനന്ദനെതിരായ നിലപാടില്‍ മുന്‍ സെക്രട്ടറിയുടെ പാത പിന്തുടര്ന്ന് കോടിയേരി ബാലകൃഷ്ണനും. വിഎസ്സിന്റെ നിലപാടുകളെ അംഗീകരിക്കാനോ അനുനയിപ്പിക്കാനോ സംസ്ഥാന നേതൃത്വം തയ്യാറല്ലെന്ന് കോടിയേരിയും വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് കോടിയേരി ബാലകൃഷ്ണനും വിഎസിനെതിരായ നിലപാട് ശക്തമാക്കിയത്. കേരളത്തിലെ സിപിഎമ്മില്‍ ഗോര്‍ബച്ചേവുമാരെ അനുവദിക്കില്ല. വിഎസുമായി അനുനയത്തിന്റെ കാര്യമില്ല. വി.എസിനെ പോയി കാണേണ്ട കാര്യം തനിക്കില്ലെന്നും കോടിയേരി പറഞ്ഞു.
ഒഴിച്ചിട്ടിരിക്കുന്ന സംസ്ഥാന കമ്മറ്റി സീറ്റ് വിഎസിനെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയ്ക്ക് വ്യക്തമായ സംവിധാനമുണ്ട്. റഷ്യന്പാര്ട്ടിയില് ഗോര്‍ബച്ചേവ് തുറന്ന ചര്‍ച്ച അനുവദിച്ചപ്പോള്‍ എന്തായെന്ന് കണ്ടതാണ്. എല്ലാവരും തുറന്ന ചര്‍ച്ചയ്ക്ക് പോയി. പാര്‍ട്ടിയെ രക്ഷിക്കാന്‍ ആളില്ലാതായി. ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി പിരിച്ചുവിട്ടു. കേരളത്തില്‍ ആരെയും അതിന് അനുവദിക്കില്ല. വി.എസിനെയാണോ ഗോര്‍ബച്ചേവ് എന്നുദ്ദേശിച്ചത് എന്ന ചോദ്യത്തിന് ഗോര്‍ബച്ചേവ് ഒന്നു ഉണര്‍ന്നു നോക്കുമ്പോള്‍ റഷ്യയുണ്ടായിരുന്നില്ല എന്നത് എല്ലാവരും ഓര്‍ക്കണം എന്നു പറഞ്ഞ കോടിയേരി വിഎസിന്റെ കത്തിന് പരസ്യമായി പാര്‍ട്ടി മറുപടി നല്‍കിയതിനെ ന്യായീകരിക്കുകയും ചെയ്തു. പരസ്യമായി ആക്ഷേപങ്ങള്‍ വന്നാല്‍ പാര്‍ട്ടി നിലപാട് തുറന്നു പറയേണ്ടിവരും. സിപിഎമ്മിന് സ്തംഭിച്ച് നില്ക്കാന് പറ്റില്ല. നിലപാട് വ്യക്തമാക്കി പാര്‍ട്ടിയെ രക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. വിഎസിനെ കാണാന്‍ പോകുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു കീഴ്വഴക്കം ഇല്ലെന്നായിരുന്നു മറുപടി. വിഎസ് നല്കിയ കത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹമാണ് ഇനിയും നിലപാട് വ്യക്തമാക്കേണ്ടത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ അദ്ദേഹത്തോട് ബന്ധപ്പെടുന്നുണ്ട്. അതിനേക്കാള്‍ ഉന്നത നേതാവ് സിപിഎമ്മിലില്ല. കോടിയേരി പറഞ്ഞു.
പാര്‍ട്ടി കത്ത് ചോര്‍ന്നതിനെ കുറിച്ച് പിബി അന്വേഷിക്കും. വിഎസ് ആണ് കത്ത് ചോര്‍ത്തിയതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. വികസന കാര്യങ്ങളില്‍ തുടര്‍ച്ചയുണ്ടാവാന്‍ അഭിപ്രായസമന്വയം വേണമെന്നു പറഞ്ഞ കോടിയേരി സീറ്റിന്റെ കാര്യത്തില്‍ മുന്നണി വിട്ട പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം തിരുത്തണമെന്നും പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണ്. നിര്‍ബന്ധിത മതപരിവര്ത്തനത്തിനനുകൂലമായ നിയമനിര്‍മ്മാണത്തെ സിപിഎം എതിര്‍ക്കും.
സോളാര്‍ കമ്മീഷനു മുന്നില്‍ ഇന്ന് തെളിവുകള്‍ നല്‍കുമെന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കണമെന്നും കോടിയേരി പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കരുത്. മാണിക്കെതിരെ 7ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ബഹുജനസമരം നടക്കും. നിയമസഭാവേളയില്‍ കൈക്കൊള്ളേണ്ട പ്രക്ഷോഭങ്ങള്‍ 2,3 തീയതികളില്‍ നടക്കുന്ന സംസ്ഥാന സമിതി രൂപം നല്‍കുമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: