ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണ സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിന്മേല് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ പരിഹാസം. സ്വന്തം നിലപാടുകളില്‍ വ്യക്തതയില്ലെങ്കില്‍ ആത്മപരിശോധന നടത്താന്‍ അവധിയെടുത്തുകൊള്ളാന് കോണ്‍ഗ്രസ് എംപിമാരോട് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധി ആത്മപരിശോധനയ്ക്കായി അവധിയിലാണെന്ന വാര്‍ത്തകളോട് ചേര്‍ത്താണ് വെങ്കയ്യനായിഡുവിന്റെ പരിഹാസം. ഇതോടെ തങ്ങളെ ബിജെപി കളിയാക്കിയെന്ന് പറഞ്ഞ് കെ.സി വേണുഗോപാല്‍ എംപിയും കൂട്ടരും സഭ ബഹിഷ്ക്കരിച്ചു.
രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ് ഇന്നലെ രണ്ട് സഭകളിലും നടന്നത്. ലോക്സഭയില്‍ ശൂന്യവേളയിലും ചോദ്യോത്തരവേളയിലും കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ പ്രതിഷേധം തുടര്‍ന്നതോടെയാണ് കെ.സി വേണുഗോപാലിനെതിരെ ശക്തമായ പരിഹാസവുമായി വെങ്കയ്യ നായിഡു മറുപടി പറഞ്ഞത്. യുപിഎ സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായി കോണ്‍ഗ്രസ് ഭരിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഗസറ്റില്‍ പരസ്യപ്പെടുത്തിയ വിജ്ഞാപനം വായിച്ച വെങ്കയ്യ, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാണ് ബില്ലില്‍ ഭേദഗതി കൊണ്ടുവന്നതെന്ന് വ്യക്തമാക്കി.
ഓര്‍ഡിനന്‍സ് ഭരണമാണ് നടക്കുന്നതെന്ന ആരോപണത്തിന് മറുപടി പറഞ്ഞ വെങ്കയ്യ നായിഡു കഴിഞ്ഞ 62 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് കൊണ്ടുവന്നത് 637 ഓര്ഡിനന്സുകളാണെന്ന് വ്യക്തമാക്കി. മൂന്നാംമുന്നണി ഭരിച്ച കാലത്ത് 77 ഓര്‍ഡിനന്‍സുകളും പുറത്തിറക്കിയിട്ടുണ്ടെന്ന് എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കുമുള്ള മറുപടിയായി കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മറുപടി പറഞ്ഞതോടെ തങ്ങളെ ആക്ഷേപിച്ചതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും കൂട്ടരും സഭ വിടുകയായിരുന്നു.
ചോദ്യോത്തരവേളയില്‍ ജമ്മുകാശ്മീരില്‍ നിന്നും ഭരണഘടനയുടെ 370-ാം വകുപ്പ് പിന്‍വലിക്കാന്‍ ശ്രമമുണ്ടോയെന്ന ചോദ്യത്തിന് ഇത്തരത്തിലുള്ള യാതൊരു ഉദ്യേശവും തല്ക്കാലം കേന്ദ്രസര്‍ക്കാരിനില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ഹരിഭായ് ചൗധരി മറപടി നല്കി. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിനെതിരായ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നലെയും പാര്‍ലമെന്റിനകത്തും സഭയ്ക്ക് വെളിയിലും തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: