പാറ്റ്ന: ജിതന്‍ റാം മാഞ്ചിയെ പുറത്താക്കി ഭരണത്തിലേറിയെങ്കിലും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കാര്യങ്ങള്‍ എളുപ്പമല്ല. മാഞ്ചിയെ പുറത്താക്കാന്‍ ഒപ്പംനിന്ന ലാലു പ്രസാദ് യാദവിന്റെ രഷ്ട്രീയ ജനതാദള്‍ മന്ത്രിസഭയില്‍ പങ്കാളിയാകുമെന്നായിരുന്നു നിതീഷിന്റെ പ്രതീക്ഷ. അങ്ങനെ ആറുമാസത്തിനകം വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ യോജിച്ച മുന്നണിയെന്ന വേദി ഉണ്ടാക്കാമെന്നായിരുന്നു നിതീഷിന്റെ പദ്ധതി. പക്ഷേ, നിതീഷിന്റെ നേതൃത്വത്തില്‍ ബീഹാറില്‍ രണ്ടാം നിരക്കാരനാകുന്നതോടെ തന്റെ മുഴുവന്‍ ഭാവിരാഷ്ട്രീയവും അപകടത്തിലാകുമെന്നാണ് ഇപ്പോള്‍ ലാലുവിന്റെ ഭയം. അതിനാല്‍, സര്‍ക്കാരില്‍ പങ്കാളിയാകാതെ പുറത്തുനിന്നുള്ള പിന്തുണ മതിയെന്നാണ് തീരുമാനം.
ഇതോടെ ജനതാകുടുംബത്തിന്റെ പൊതുവേദി ബിജെപിയെ ബീഹാറിലും അതുവഴി ദേശീയതലത്തിലും നേരിടുമെന്ന ആശയക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. കോണ്‍ഗ്രസും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നെങ്കിലും മന്ത്രിസഭയില്‍ ചേരേണ്ടെന്നുതന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയായി ചുമതലയെടുത്ത നിതീഷ് മന്ത്രിസഭയില്‍ 22 പേര് സത്യപ്രതിജ്ഞ ചെയ്തു. ഇവരെല്ലാംതന്നെ ജെഡിയുവിന്റെ എംഎല്‍എമാരാണ്. 13 പേരുടെ ഒഴിവുണ്ട്. ഇതില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് അംഗങ്ങളെ നിയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്. മാര്‍ച്ച് 11-ന് നിയമസഭയില്‍ വിശ്വാസവോട്ടു നേടാന്‍ തീരുമാനിച്ചിരിക്കുന്ന നിതീഷ് അതിനു ശേഷം മന്ത്രിസഭാ വികസനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ജെഡിയു നേതാക്കള്‍ പറയുന്നത് ലാലു പ്രസാദിന്റെ പാര്‍ട്ടിയെ മന്ത്രിസഭയില്‍ പങ്കാളിയാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയാണെന്നാണ്. മാത്രമല്ല, ”ജെഡിയുവും ആര്‍ജെഡിയും തമ്മില്‍ ലയിക്കാനുള്ള നീക്കങ്ങള്‍ മുന്നേറുകയാണ്. ബിജെപിയുടെ ബീഹാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്തിയതിനു ശേഷം ഞങ്ങള്‍ ആര്‍ജെഡിയെ സര്‍ക്കാരിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്,” ജെഡിയു സംസ്ഥാന തലവന്‍ ബസിഷ്ഠ നാരായണ്‍ സിങ് അവകാശപ്പെട്ടു. ആറു മാസംകൊണ്ട് നിതീഷിന് സംസ്ഥാനത്തെ ഭരണം പഴയ ട്രാക്കില്‍ കൊണ്ടുവരാനാവുമെന്നു കരുതുന്നുവെന്നും സിങ് പറഞ്ഞു.
എന്നാല്‍, സര്‍ക്കാരിന്റെ ഭാഗമായാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് അവകാശമുന്നയിക്കാന്‍ കഴിയാതെവരുമെന്നതിനാലാണ് ലാലുപ്രസാദ് യാദവ് ഈ നിലപാടെടുത്തിട്ടുള്ളത്. അതായത്, ജനതാ പരിവാറില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്നു വേണം മനസിലാക്കാന്‍ എന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: