ആലപ്പുഴ: സിപിഎം സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദനെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസോടെ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്ന് പടിയിറക്കും. സംസ്ഥാന സമ്മേളനം തുടങ്ങും മുമ്പ് തന്നെ ഇതിനുള്ള തിരക്കഥകള്‍ തയാറായിരുന്നുവെന്ന് വിഎസ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു.
വരും ദിവസങ്ങളില്‍ സാംസ്കാരിക രംഗത്തെ പ്രമുഖരെന്ന് കൊട്ടിഘോഷിക്കുന്ന ചിലര്‍ തന്നെ വിഎസിനെ അധിക്ഷേപിച്ച് രംഗത്തിറങ്ങും. ‘വ്യക്തിയല്ല, പാര്‍ട്ടിയാണ്’ വലുതെന്ന ക്യാമ്പയിന് സിനിമാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ നേതൃത്വം നല്‍കും. നേരത്തെ വിഎസ്-പിണറായി പക്ഷ പോരാട്ടം അതിശക്തമായിരുന്ന കാലയളവില്‍ വിഎസ് വിഭാഗത്തിന് വേണ്ടി എം.എന്‍. വിജയനും ഔദ്യോഗിക പക്ഷത്തിന് വേണ്ടി സുകുമാര്‍ അഴീക്കോടുമായിരുന്നു വിഭാഗീയതയ്ക്ക് സൈദ്ധാന്തിക പരിവേഷം നല്കി രംഗത്തുണ്ടായിരുന്നത്.
മാറിയ സാഹചര്യത്തില്‍ വിഎസിന് വേണ്ടി സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ പരസ്യമായി രംഗത്തിറങ്ങാന്‍ സാദ്ധ്യതയില്ല. ഔദ്യോഗിക പക്ഷമാകട്ടെ ഇതിനായി അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതുവരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ വിശിഷ്ടാതിഥികളെന്ന പരിവേഷം നല്കി സിനിമാ-സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചിട്ടില്ല. എന്നാല്‍ ഇതിന് വിരുദ്ധമായി ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ചിലരെ വിശിഷ്ടാതിഥികളായി ഔദ്യോഗിക പക്ഷം ക്ഷണിച്ചു.
മുന്‍കാലങ്ങളില്‍ വിഎസിനെതിരെ നിലപാടുകള്‍ സ്വീകരിച്ചിരുന്ന പലരും പാര്‍ട്ടിയുടെ ആദരവ് ഏറ്റുവാങ്ങാന്‍ സമ്മേളനത്തില്‍ കാലേക്കൂട്ടി പങ്കെടുക്കുകയും ചെയ്തു. സമ്മേളനം ‘വിഎസ്’ വിരുദ്ധ ചര്ച്ചയിലൊതുക്കരുതെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ എം. മുകുന്ദനെ പോലുള്ള ചിലര്‍ സമ്മേളനത്തിനെത്തിയില്ലെങ്കിലും പിണറായി വിജയനാണ് താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവെന്ന് പറഞ്ഞ ടി. പത്മനാഭന് അടക്കമുള്ളവര്‍ സമ്മേളനത്തലേന്ന് തന്നെ ആലപ്പുഴയിലെത്തി കൂറ് തെളിയിച്ചു.
വിഎസിനെ തകര്‍ക്കാന്‍ വിവാദ വ്യവസായി നടത്തിയ പത്രത്തിന്റെ തലപ്പത്തിരുന്ന് പ്രവര്‍ത്തിച്ച തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരെ വിശിഷ്ടാതിഥിയായി സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് ‘വിശിഷ്ട സേവനത്തിനുള്ള’ പിണറായി പക്ഷത്തിന്റെ നന്ദി പ്രകടനമായിരുന്നുവെന്ന് വിഎസ് അനുകൂലികള്‍ ആരോപിക്കുന്നു. വിഎസിനെ വില്ലനായി ചിത്രീകരിച്ച് സിനിമ പോലും സംവിധാനം ചെയ്ത രഞ്ജി പണിക്കര്‍ എങ്ങനെ പാര്‍ട്ടിക്ക് പ്രിയപ്പെട്ടവനാകുമെന്നും വിഎസ് പക്ഷം ചോദിക്കുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ വിഎസിനെതിരായി പതിവായി രംഗത്തെത്തുന്ന സംവിധായകന് ബി. ഉണ്ണികൃഷ്ണന്, ഭാസുരേന്ദ്രബാബു, മാധവന്‍കുട്ടി, ഫേസ്ബുക്ക് സഖാവെന്ന വിഎസ് പക്ഷം വിമര്‍ശിക്കുന്ന സംവിധായകന് ആഷിഖ് അബു തുടങ്ങിയവരെയൊക്കെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് ഔദ്യോഗിക പക്ഷത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നുവത്രെ. വരും ദിവസങ്ങളില്‍ അച്യുതാനന്ദനെതിരെയുള്ള പ്രചരണ രംഗത്ത് മുന്നിലുണ്ടാകുക ഇവരില്‍ പലരുമായിരിക്കും.
‘ആടിനെ പട്ടിയാക്കുകയും പിന്നീട് പേപ്പട്ടയായി ചിത്രീകരിച്ച് തല്ലിക്കൊല്ലുകയും ചെയ്യുന്ന’ പാര്‍ട്ടിയുടെ പതിവു തന്ത്രത്തില്‍ ഇവര്‍ക്ക് പ്രധാന റോളാണുണ്ടാവുക. പാര്‍ലമെന്ററി രംഗത്തേക്ക് മടങ്ങുന്ന പിണറായി വിജയന് പുതിയ മുഖം ജനമദ്ധ്യത്തില്‍ അവതരിപ്പിക്കുന്ന ദൗത്യവും സിനിമ-സാഹിത്യ രംഗത്തെ പ്രമുഖര്ക്കായിരിക്കുമെന്നും വിഎസ് പക്ഷം പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: