ന്യൂദല്‍ഹി: പതിനാലാം ധനകാര്യ കമ്മീഷന് ശുപാര്‍ശകള്‍ അംഗീകരിച്ച് 9519 കോടിരൂപ കേന്ദ്രസഹായമായി കേരളത്തിന് നല്കാന് തീരുമാനിച്ച സാഹചര്യത്തിലെങ്കിലും കേന്ദ്രവിരുദ്ധ മനോഭാവം ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതുവരെ സ്വീകരിച്ച നിലപാടുകളെല്ലാം സംസ്ഥാന സര്‍ക്കാരിന് അനുകൂലമാണെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരായ നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് കുറ്റപ്പെടുത്തി.
കേന്ദ്രനികുതിയുടെ 42 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കായി നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചരിത്രപരമാണ്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ മനോഭാവത്തിലാണ് കേരളവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.
കഴിഞ്ഞ മാസം നടന്ന നിതി ആയോഗിന്റെ യോഗമുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിനുള്ള വേദിയായാണ് ഉമ്മന്‍ചാണ്ടി എടുത്തത്. ഇത്രയധികം തുകകളും നിരവധി പദ്ധതികളും സംസ്ഥാനത്തിന് അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: