ന്യൂദല്‍ഹി: ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുകേസ് വാദിക്കാനായി വക്കീല്‍ ഫീസ് നല്‍കിയത് അഞ്ചര കോടി രൂപ. സാധാരണ പ്രധാനപ്പെട്ട കേസുകള്‍ക്ക് പ്രമുഖ അഭിഭാഷകരെ വന്‍തുക നല്കി വാദിക്കാന്‍ കേന്ദ സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കാറുണ്ടെങ്കിലും ഒരു താഴ്ന്ന കോടതിയില്‍ നടക്കുന്ന കേസിന് ഇത്രയും വലിയ തുക നല്‍കുന്നത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാരുതി പ്ലാന്റില്‍ അക്രമം അഴിച്ചുവിട്ട 150 തൊഴിലാളികളെ പ്രോസിക്യൂട്ട് ചെയ്യുവാനാണ് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റ് കാലത്ത് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സര്‍ക്കാര്‍ ഈ തുക ചെലവഴിച്ചത്.
മാരുതി കേസില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന കെടിഎസ് തുളസിയെയാണ് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ഗുഡ്ഗാവ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ ഒരു പ്രാവശ്യം ഹാജരാവുന്നതിന് 11 ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്. തുളസിയുടെ മൂന്ന് അസിസ്റ്റന്റ്മാര്‍ ഹാജരാവുന്നതിന് 66,000 രൂപ വീതമാണ് ഈടാക്കിയിരുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി രൂപയാണ് ഫീസിനത്തില്‍ മാത്രമായത്. 2014 വരെ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്നു തുളസി.
മാരുതി കേസില്‍ തന്നെ പ്രോസിക്യൂട്ടറാക്കണമെന്ന് തുളസി തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. താഴ്ന്ന കോടതികളില്‍ സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് നിയമപരമായ ഫീസ് മാത്രമെ നല്കാറുള്ളു. തുളസിക്ക് തന്നെ കല്‍ക്കരി അഴിമതിക്കേസില്‍ ഹാജരായതിന് ഓരോ സിറ്റിങിനും 33,000 രൂപവീതമാണ് നല്‍കിയത്.
സര്‍ക്കാരും താനുമായുള്ള കരാറാണെന്നാണെന്നു മാത്രമായിരുന്നു ഇത് സംബന്ധിച്ച് തുളസിയുടെ പ്രതികരണം. സര്‍ക്കാരിന് 85 നിയമവിദഗ്ധര്‍ ഉള്ളപ്പോഴാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്തരത്തില്‍ ധൂര്‍ത്ത് നടത്തിയതെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ കേസില്‍ നിന്നും തുളസി ഒഴിവായിരുന്നു. തനിക്ക് ഇനി കിട്ടാനുള്ള 65 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: