തിരുവനന്തപുരം: ജനുവരി 31 വരെ സംഭരിച്ച നെല്ലിന്റെ കുടിശിക ഈമാസം 28നുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈമാസം 15 വരെ സംഭരിച്ച നെല്ലിന്റെ കുടിശിക മാര്‍ച്ച് ഒന്നിനകം കൊടുത്തു തീര്‍ക്കും. നെല്ലുസംഭരണ വില 19 രൂപയില്‍ നിന്ന് കുറച്ചിട്ടില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടമായി കിലോഗ്രാമിന് 13.6 രൂപ പ്രകാരം സംഭരണ വില ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ബാക്കി 5.4 രൂപ പ്രകാരമുള്ള തുകയാണ് ഇപ്പോള്‍ നല്കാന് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭരണ വില കുറച്ചുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് മല്‍സ്യബന്ധനം നടത്തുന്നതിന് സൗജന്യനിരക്കില്‍ മണ്ണെണ്ണ നല്കാന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്ക് പത്തുകോടി രൂപ വീതം നല്‍കും. കോന്നി, തിരുവനന്തപുരം(രണ്ട്) മെഡിക്കല്‍ കോളജുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. രണ്ടു മെഡിക്കല്‍ കോളേജുകള്‍ക്കും 108 തസ്തികകള്‍ വീതം അനുവദിച്ചു. നാദാപുരം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് സ്വന്തമായി വാങ്ങുന്ന ഭൂമിക്ക് രജിസ്ട്രേഷന് ഫീസ് ഒഴിവാക്കി. താനൂര്‍ സര്‍ക്കാര്‍ കോളജിന് താനൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 3 ഏക്കര്‍ സ്ഥലം നല്‍കും. കോഴിക്കോട് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് എജ്യുക്കേഷന്‍ സെന്ററിന് കല്ലായി ഗണപത് ഹൈസ്കൂളിനോട് ചേര്‍ന്നുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 87 സെന്റ് സ്ഥലം പാട്ടത്തിന് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ നിന്ന് വിരമിച്ച യുജിസി, എഐസിടിഇ മെഡിക്കല്‍ എഡ്യുക്കേഷന്‍ സ്കീമില്‍പ്പെട്ട പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ പരിഷ്കരിച്ചു. സ്കീമില്‍ ഉള്പ്പെട്ടിട്ടില്ലാത്തവരെയും 1-11-97ന് മുമ്പ് വിരമിച്ചവരെയും പരിഷ്കരണത്തില്‍ ഒഴിവാക്കി. ശരാശരി വേതനം കണക്കാക്കുന്നതിന് അക്കാദമിക് ഗ്രേഡ് പേ കൂടി ഉള്‍പ്പെടുത്തും. സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മിനിമം പെന്ഷന് ഇവര്‍ക്കും നല്‍കും. ഈ സ്കീമില്‍ ജീവിനക്കാര്‍ക്ക് അനുവദിക്കുന്ന ക്ഷാമ ബത്ത അതേ നിരക്കില്‍ പെന്ഷന്, തുടര്‍ പെന്‍ഷന്‍കാര്‍ക്കും അനുവദിക്കും.
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഒമ്പതാം ശമ്പളകമ്മീഷന്റെ പരിഷ്കരണം നടപ്പാക്കും. 1-07-2009 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്കരണം നടപ്പാക്കുക. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ട്രെഡീഷണല്‍ നോളജ് ഇന്നവേഷന്‍ വകുപ്പില്‍ 14 തസ്തികകള്‍ മൂന്ന് വര്‍ഷത്തേക്ക് താല്കാലിക അടിസ്ഥാനത്തില്‍ സൃഷടിക്കും. ആലപ്പുഴ ഡ്രൈ ഡോക്ക് പദ്ധതിയുടെ നിര്‍മ്മാണത്തിന് റോസി ഹൗസ് ബോട്ട് സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്കി. പദ്ധതിയുടെ 50 ശതമാനം സര്‍ക്കാര്‍ വിഹിതവും ആവശ്യമായ ഭൂമിയും 50 ശതമാനം നിക്ഷേപകന്റെ വിഹിതവുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: