ന്യൂദല്‍ഹി: സ്വയംപര്യാപ്തമായ സംസ്ഥാന സര്‍ക്കാരുകളെന്ന ലക്ഷ്യത്തിനായി കേന്ദ്രനികുതിയില്‍ നിന്നുള്ള സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ബജറ്റ് വിഹിതം ഇതോടെ അഞ്ചേകാല്‍ ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതാദ്യമായാണ് സംസ്ഥാന വിഹിതത്തില്‍ പത്തുശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുന്നതെന്നും നടപടി ചരിത്രപരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്ര നികുതികളുടെ സംസ്ഥാന വിഹിതം 32 ശതമാനത്തില്‍ നിന്നും 42 ശതമാനമായി ഉയര്‍ത്തണമെന്ന ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റിനെ അറിയിച്ചു. പതിനാലാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാനങ്ങളുടെ പദ്ധതി തുകയായി 2014-15ല്‍ ലഭിച്ച 3.48 ലക്ഷം കോടി എന്നത് 2015-16ല്‍ 5.26 ലക്ഷം കോടി രൂപയായി ഉയരും.
സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വികസനകാര്യങ്ങളിലും പദ്ധതികള്‍ തയ്യാറാക്കുന്നതിലും നടപ്പിലാക്കുന്നതിലും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയം പര്യാപ്തത കൈവരുമെന്ന് ധനകാര്യ കമ്മീഷന് പറയുന്നു. സംസ്ഥാനങ്ങളുടെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിച്ച കമ്മീഷന് പതിനൊന്ന് സംസ്ഥാനങ്ങള്‍ക്ക് കമ്മി പരിഹരിക്കുന്നതിന് 1.94 കോടി രൂപ ഗ്രാന്റായി നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. വിഹിതം കൂട്ടുന്നതിലൂടെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കുറയ്ക്കാമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിതി ആയോഗിന്റെ രൂപീകരണ പശ്ചാത്തലത്തില്‍ ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനായി ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ സ്വീകരിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നല്കുന്ന ഗ്രാന്റുകള്‍ അടിസ്ഥാന ഗ്രാന്റെന്നും പ്രവൃത്തി ഗ്രാന്റെന്നും തിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. മൊത്തം വിഹിതം 45 ശതമാനമായി ഉയരുന്ന രീതിയാണ് കമ്മീഷന് വിഭാവനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിന്റെ അഞ്ച് വര്‍ഷം അവസാനിക്കുന്ന 2020 മാര്‍ച്ച് 31ന് 2.88 ലക്ഷം കോടിയായിരിക്കും ചെലവഴിച്ചിരിക്കുക.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന വിഭവങ്ങള്‍ നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 30 കേന്ദ്രാവിഷ്കൃത പദ്ധതികളാണ് ഇപ്പോഴുള്ളത്. പദ്ധതി വിഹിതത്തിന്റെ വര്‍ദ്ധനവും കൈമാറ്റത്തിലൂടെയും ഇത് എട്ട് പദ്ധതികളായി ചുരുങ്ങും. കോഓപ്പറേറ്റീവ് ഫെഡറലിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചരക്ക് സേവന നികുതിയും (ജിഎസ്ടി) നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: