കൊച്ചി: അന്തര്‍ സംസ്ഥാന റൂട്ടില്‍ സര്‍വിസ് നടത്തുന്ന വോള്‍വോ ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ രേഖയില്ലാത്ത രണ്ടുലക്ഷത്തോളം രൂപയും കഞ്ചാവും പിടികൂടി. വാണിജ്യ നികുതി ഇന്റലിജന്‍സിന്റേയും ഷാഡോ പോലിസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് റെയ്ഡ് നടത്തിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്നു നികുതിവെട്ടിച്ച് ഉല്പന്നങ്ങള് കൊണ്ടുവരുന്നുവെന്ന വിവരത്തെതുടര്‍ന്നാണ് റെയ്ഡ് നടന്നത്.
കര്‍ണാടക, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നും ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെത്തിയ 14 വോള്‍വോ ബസുകളിലും കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഐരാവത് എന്ന വോള്‍വോ ബസിലുമടക്കം 35 ഓളം വാഹനങ്ങളിലാണ് പരിശോധന നടന്നത്. പുലര്‍ച്ചെ നാല് മണി മുതല്‍ ഏഴ് മണി വരെ ഇടപ്പള്ളിയില്‍ നടന്ന പരിശോധനയില്‍ രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. നികുതി അടയ്ക്കാതെയും ചെക്ക് പോസ്റ്റില്‍ ഡിക്ലറേഷന്‍ നല്‍കാതെയും കടത്തിക്കൊണ്ടുവന്ന റെഡിമെയ്ഡ് തുണിത്തരങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, ഓട്ടോമൊബൈല്‍ സ്പെയര്പാര്ട്ടുകള്, സാനിറ്ററി സാധനങ്ങള്‍, ബാറ്ററികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിനിടയില്‍ നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറ്റിവന്ന സാനിട്ടറി ഉപകരണങ്ങളിലും നികുതി വെട്ടിപ്പ് കണ്ടെത്തി. ഇതില്‍ ഒരുലക്ഷത്തി അറുപതിനായിരത്തോളം രൂപ പിഴചുമത്തി. സാധനങ്ങള്‍ പിന്നീട് ഉടമസ്ഥര്‍ക്ക് വിട്ടുകൊടുത്തു.
ബസില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവുമായി ഒരുവിദ്യാര്ത്ഥിയെയും പിടികൂടി. പോണ്ടിച്ചേരി കോളേജില്‍ പഠിക്കുന്ന തലശേരി നിര്‍മലഗിരി പോയില് തമാം വീട്ടില്‍ ഹുസൈന് മകന് തമീം(21 )എന്ന യുവാവിനെയാണ് പിടികൂടിയത്. എളമക്കര പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ സഹപാഠിയെ കലൂരിലെ വീട്ടിലെത്തിക്കാനായി വന്നതായിരുന്നു തമീം. ഹാഷിഷ് എന്ന് സംശയിക്കുന്ന പൊടിയുമായി ശ്രീവല്സന് എന്നയാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് എക്സൈസ് അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഇത് ഭസ്മമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയച്ചു. സ്ലീപിങ് കോച്ച് സൗകര്യങ്ങളുള്ള ചില ബസുകളില്‍ അന്യസംസ്ഥാനത്തുനിന്നും വരുന്ന യുവതീയുവാക്കള്‍ക്കും കൗമാര പ്രായക്കാര്‍ക്കും ഒരുമിച്ചുകിടക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നതായി ചില യാത്രക്കാര്‍ പോലീസിന് വിവരം കൈമാറിയിട്ടുണ്ട്.
ഇന്നലെ നടന്ന റെയ്ഡില്‍ 30 ഉദ്യോഗസ്ഥരും ഷാഡോ പോലീസും പങ്കെടുത്തു. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് സിറ്റി പോലീസ് അന്യസംസ്ഥാനത്ത് നിന്നും വരുന്ന വോള്‍വോ ബസുകളില്‍ നടത്തിയ പരിശോധനയില്‍ നികുതിവെട്ടിച്ച് പല സാധനങ്ങളും കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനെത്തുടര്‍ന്നാണ് വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥരും സിറ്റി പോലീസും പരിശോധനയ്ക്കിറങ്ങിയത്. പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ കെ.ജി. ജയിംസ്, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ടി.നാരായണന് എന്നിവര്‍ അറിയിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ബാലസുബ്രഹ്മണ്യന്, ഷാഡോ എസ്ഐ അനന്തലാല്‍, കടവന്ത്ര എസ്ഐ എം.ബി. ലത്തീഫ്, പാലാരിവട്ടം എസ്ഐ സജീവ്, സൗത്ത് എസ്ഐ ഗോപകുമാര്‍, സെന്റട്രല്‍ എസ്ഐ വിമല്‍, നോര്‍ത്ത് എസ്ഐ സുനു, സെയില്‍സ് ടാക്സ് ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ സലില്‍ കുമാര്‍, സജീവ്, ഷെരിമോന്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: