കൊച്ചി: ബാര്‍ കോഴയുടെയും അഴിമതിയുടേയുംപേരില് കേരള കോണ്‍ഗ്രസിനും യുഡിഎഫ് സര്‍ക്കാരിനും കത്തോലിക്ക സഭയുടെ രൂക്ഷവിമര്‍ശനം.സഭയുടെ പ്രസിദ്ധീകരണമായ ലെയ്റ്റി വോയ്സിന്റെ പുതിയ ലക്കത്തിലാണ് വിമര്‍ശനം.അദ്ധ്വാനവര്ഗസിദ്ധാന്തത്തെയുംമാസിക കളിയാക്കുന്നുണ്ട്.അഴിമതിക്കെതിരെ അണിചേരുക എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.
മദ്യമാഫിയാ സംഘങ്ങളും അധോലോക അവതാരങ്ങളും മാത്രമല്ല, മദിരാക്ഷിക്കൂട്ടങ്ങളും ചേര്‍ന്നാണ് ഇപ്പോള്‍ നാടുഭരിക്കുന്നത്. അഴമിതിയെ ആശ്ളേഷിക്കാനോ വെള്ളപൂശാനോ ക്രൈസ്തവ വിശ്വാസികള്‍ക്കാകില്ല. കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവില്‍പോലും അഴിമതി നിറഞ്ഞു. ഗ്രൂപ്പുകളായി തമ്മിലടിക്കുന്ന കര്ഷകപാര്ട്ടികള് എന്നാണ് കേരള കോണ്‍ഗ്രസിനെ വിശേഷിപ്പിക്കുന്നത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളോട് മുഖംതിരിഞ്ഞ് അധികാരത്തില്‍ അള്ളിപ്പിടിച്ച് ഇരിക്കുകയായിരുന്നു.
അദ്ധ്വാനവര്‍ഗ സിദ്ധാന്തം പ്രസംഗിച്ചതുകൊണ്ടോ വാഗ്ദാനപ്പെരുമ്പറ മുഴക്കിയതുകൊണ്ടോ ജനം കൂടെ നില്‍ക്കില്ല. മാറാന്‍ തയ്യാറായില്ലെങ്കില്‍ കര്ഷകപാര്ട്ടികള് കാലഹരണപ്പെടും.കേരളത്തിലെ ക്രൈസ്തവസമൂഹത്തെ സ്ഥിരനിക്ഷേപംപോലെ കൊണ്ടുനടന്ന് വിലപേശി രാഷ്ട്രീയനേട്ടം കൊയ്തവര്‍ സമുദായത്തിന് എന്തുനേടിത്തന്നെന്ന് വിശ്വാസികള്‍ വിലയിരുത്തണം.
ബാര്‍കോഴ ആരോപണങ്ങളെ തള്ളിക്കളയാത്ത മുഖപ്രസംഗം തെളിവില്ലെന്നതുകൊണ്ട് കോഴ ആരോപണം ഇല്ലാതാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കെ.എം.മാണിയെ രക്ഷിക്കാന്‍ സഭയിലെ പ്രമുഖരായ ചിലര്‍തന്നെ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സഭാപ്രസിദ്ധീകരണം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: