ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്കും കര്ഷകര്ക്കുമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണമെന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. വികസനാവശ്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെ താല്പര്യങ്ങള്ക്ക് ഏറ്റവും പ്രാധാന്യം നല്‍കും. കര്‍ഷക താല്പര്യം സംരക്ഷിച്ചു മാത്രമേ ഭൂമിയേറ്റെടുക്കല്‍ നിയമം കൊണ്ടുവരികയുള്ളുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണം കണ്ടുകെട്ടുകയെന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമാകുന്നതെല്ലാം ചെയ്യുന്നു. എന്റെ സര്‍ക്കാരിന്റെ ഒമ്പതു മാസത്തെ ഭരണംകൊണ്ട് സാമ്പത്തികരംഗത്തെ സ്വതന്ത്രമാക്കാന്‍ സാധിച്ചു. ദരിദ്രര്‍ക്കും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കും വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടിയാണ് എന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം’ എന്നതാണ് സര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണം. പൗരന്മാരുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പ്രഥമ പരിഗണനാവിഷയമെന്നു പറഞ്ഞ രാഷ്ട്രപതി സര്‍ക്കാരിന്റെ ഭരണഘടനാ വകുപ്പായി ശുചിത്വമെന്നത് മാറിയതായും കൂട്ടിച്ചേര്‍ത്തു.
എംപിമാര്‍ അവരുടെ പ്രാദേശിക വികസന ഫണ്ടിന്റെ 50 ശതമാനം സ്വച്ഛ് ഭാരത് പദ്ധതിയില്‍ ചെലവഴിക്കണം. രാജ്യത്തെ എല്ലാ സ്കൂളുകളിലും ആഗസ്ത് 15ന് മുന്‍പായി ഒരു ശൗചാലയമെങ്കിലും നിര്‍മ്മിക്കും. സേനാ നവീകരണം പൂര്‍ത്തിയാക്കി കാര്യപ്രാപ്തി വര്‍ധിപ്പിച്ചുകൊണ്ട് സ്മാര്‍ട്ട് പോലീസ് പദ്ധതി നടപ്പാക്കുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ വാക്കുകളെ നിറഞ്ഞ കയ്യടികളോടെയാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ തടിച്ചുകൂടിയ അംഗങ്ങള്‍ വരവേറ്റത്. നയ പ്രഖ്യാപന പ്രസംഗത്തിന്മേല് നന്ദിപ്രമേയ ചര്‍ച്ച ഇന്നലെ ആരംഭിച്ചു. ഇന്നും നാളെയും അംഗങ്ങളുടെ നന്ദി പ്രമേയ ചര്‍ച്ചയുണ്ടാവും. 26ന് റെയില്‍ ബജറ്റിനു ശേഷവും ചര്‍ച്ച തുടരും.
രാജ്യത്തെ സാധാരണക്കാരുടെ പ്രത്യാശകള്‍ പൂര്ത്തീകരിക്കുന്നതാവും ബജറ്റെന്ന് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് അവതരണമെന്നത് ഏതു സര്‍ക്കാരിന്റെയും ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ്. രാജ്യത്തിനും ഏറെ പ്രധാനപ്പെട്ടതാണ് ബജറ്റ്. ഏറ്റവും നല്ല സമന്വയത്തിന്റെ അന്തരീക്ഷത്തില്‍ ബജറ്റ് സമ്മേളനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം മറ്റു രാഷ്ട്രീയ കക്ഷി നേതാക്കളുമായി നിരവധിസമയം താന്‍ ചെലവിട്ടതായും അവരുടെ അഭിപ്രായങ്ങള്‍ കേട്ടതായും പറഞ്ഞ പ്രധാനമന്ത്രി രാജ്യക്ഷേമത്തിനുള്ള മുഖ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: