ന്യൂദല്‍ഹി: രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണം ഇല്ലാതാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, കര്‍ഷകരുടെ താല്പര്യങ്ങള്, രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ച, തുടങ്ങിയ വിഷയങ്ങളിലാണ് കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കിടെ തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പാവപ്പെട്ടവര്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ബാധിച്ച കര്‍ഷകരുടെ താല്പര്യങ്ങള്ക്ക് പരമമായ പ്രാധാന്യം നല്‍കും. കര്‍ഷക താല്പര്യം സംരക്ഷിച്ചു മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടു വരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ശുചിത്വത്തെപ്പറ്റിയും സ്വഛ് ഭാരത് അഭിയാനെപ്പറ്റിയും മറ്റ് പല പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. എം.പിമാര്‍ അവരുടെ പ്രാദേശിക വികസന ഫണ്ടിന്റെ 50 ശതമാനം സ്വച്ഛ് ഭാരതിനു ചെലവഴിക്കണം. ഓഗസ്റ്റ് 15-നു മുമ്പ് എല്ലാ സ്ക്കൂളിലും കുറഞ്ഞത് ഒരു ശുചിമുറിയെങ്കിലും പണിയും.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഭാരത സന്ദര്‍ശനം ഭാരത-യു.എസ് ബന്ധം മെച്ചപ്പെടുത്തി. ഭാരതത്തിന് ചൈനയുമായും നല്ല ബന്ധമാണുള്ളത്. തീവ്രവാദവും ഇടത് തീവ്രവാദവും ആശങ്കയുളവാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: