തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് പ്രശാന്ത് നായര്‍ ഇന്ന് കോഴിക്കോട് ജില്ലാ കളക്ടറായി ചുമതലയേല്‍ക്കും. തിരുവനന്തപുരത്തോട് യാത്രപറഞ്ഞ പ്രശാന്തിന് പുതിയ പദവിയില്‍ ശോഭിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആശംസാ പ്രവാഹമാണ്. തിരുവനന്തപുരത്തിന്റെ പ്രിയപ്പെട്ട യുവ ഐഎഎസ് ഓഫീസര്‍ നഗരംവിടുന്നതിലെ ദുഃഖം രേഖപ്പെടുത്തുന്നവരും നിരവധിയുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റപ്പോള്‍ പ്രശാന്തിനെ സെക്രട്ടറിയാക്കുകയായിരുന്നു. ഐഎഎസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകാറുണ്ടെങ്കിലും ഒരു മന്ത്രിക്ക് ഐഎഎസ് ഓഫീസര്‍ സെക്രട്ടറിയാകുന്നത് പതിവില്ലാത്ത കാര്യമാണ്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ള പ്രവര്‍ത്തനം തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഏറെ ഗുണകരമായെന്നു വ്യക്തമാക്കി തന്റെ ഫേസ് ബുക്ക് പേജിലിട്ട പോസ്റ്റില്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളില്‍ നവീനമായ ചില മാറ്റങ്ങള്‍ വരുത്താനായതില്‍ സംതൃപ്തിയുണ്ടെന്നും പ്രശാന്ത് പറയുന്നുണ്ട്. പ്രശാന്ത് ഒരു വര്‍ഷവും രണ്ടുമാസവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സെക്രട്ടറിയായിരുന്നു. 2007 ബാച്ച് ഓഫീസറാണ് പ്രശാന്ത്. നേരത്തേ കെടിഡിസി എംഡിയായിരിക്കേ രാഷ്ട്രീയ ഇടപെടലിലും അഴിമതിയിലും മനംനൊന്ത് സ്ഥലംമാറ്റം ആവശ്യപ്പെട്ടതിലൂടെ പ്രശാന്ത് ശ്രദ്ധേയനായിരുന്നു. ഏറെ പ്രതിസന്ധികളെ അതിജീവിക്കാന്‍ അന്നു പ്രശാന്തിന് പിന്തുണ നല്‍കിയത് ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. അതിനുശേഷം ബിവറേജസ് കോര്പറേഷന് എംഡിയായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: