തിരുവനന്തപുരം: കോവളത്ത് 500കോടിയോളം രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറിയ റിസോര്‍ട്ട് ഗ്രൂപ്പ് ക്ഷേത്രഭൂമിയും കയ്യേറി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യക്തമായ രേഖകളുള്ള ക്ഷേത്രഭൂമി തങ്ങളുടേതാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് റിസോര്‍ട്ട് ഗ്രൂപ്പ് ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ഭൂമിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
കേന്ദ്രസ്ഥാപനമായ ഇന്ത്യാ ടൂറിസം ഡവലപ്മെന്റ്കോര്പ്പറേഷന്റെ കൈവശമുണ്ടായിരുന്ന കോവളം കൊട്ടാരമടക്കമുള്ള 26.57 ഏക്കര്‍ ഭൂമി വാങ്ങിയ കൊല്ലത്തെ പ്രമുഖ വ്യവസായിയുടെ കോവളം ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് കോവളം തീരത്തെ അഥിപുരാതനമായ കോവളം കീഴതില്‍ മഹാഗണപതി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി അവകാശവാദമുന്നയിക്കുന്നത്. വിഴിഞ്ഞം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 14ല്‍ റീസര്‍വ്വേ നമ്പര്‍ 7ല്‍ ഉള്‍ക്കൊള്ളുന്ന 46.18 ഏക്കര്‍ സ്ഥലത്തില്‍ 1.43 ഏക്കര്‍ ഭൂമിക്ക് ക്ഷേത്രത്തിന്റെ പേരില്‍ 1970 മുതല്‍ തന്നെ പട്ടയമുണ്ട്.
സെന്‍ട്രല്‍ സര്‍വ്വേ ഓഫീസിലെ രേഖകളും ഇതു വ്യക്തമാക്കുന്നുണ്ട്. ഈ റീസര്‍വ്വേ നമ്പരില്‍ ശേഷിക്കുന്ന 44.75 ഏക്കര്‍ ഐറ്റിഡിസിയുടെ പേരില്‍ 17653 നമ്പരായി പട്ടയമുണ്ടായിരുന്നു. ഇതില്‍ 26.57 ഏക്കര്‍ 2003 ഫെബ്രുവരിയില്‍ റിസോര്‍ട്ട് ഗ്രൂപ്പിന് കൈമാറിയെങ്കിലും അവശേഷിച്ച 18.18 ഏക്കറും മറ്റു മൂന്നു റീസര്വ്വേകളിലായി (18,19-7, 29-1) ഐറ്റിഡിസിയുടെ പേരിലുള്ള 4.81 ഏക്കറുമടക്കം 22.29 ഏക്കര്‍ റിസോര്‍ട്ട് ഗ്രൂപ്പ് കയ്യേറി സ്വന്തമാക്കിയിരുന്നു. അനധികൃതമായി കയ്യേറിയ ഈ ഭൂമി കൂടാതെയാണ് 80 വര്‍ഷത്തിലധികമായി പിതൃതര്‍പ്പണം ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്ര ചടങ്ങുകള്‍ നടത്തിവരുന്ന സ്ഥലവും ക്ഷേത്രത്തിലേക്കുള്ള പ്രധാന പ്രവേശന മാര്ഗ്ഗവുമടങ്ങുന്ന 50സെന്റ് സ്ഥലം കയ്യേറിയത്. ഈ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ച് റിസോര്‍ട്ട് ഗ്രൂപ്പ് നെയ്യാറ്റിന്‍കര സബ്കോടതിയെ സമീപിക്കുകയും ഭക്തജനങ്ങള്‍ സ്ഥലത്തിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് വാങ്ങുകയും ചെയ്തു. ഇതോടെ ക്ഷേത്രത്തിലെ ഈവര്‍ഷത്തെ ഉത്സവമടക്കമുള്ള പരിപാടികള്‍ അനിശ്ചിതാവസ്ഥയിലാണ്.
1935 കുംഭം 5ല്‍ രജിസ്റ്റര്‍ ചെയ്ത തിരുവിതാംകൂര്‍ രാജഭരണകാലത്തെ ശംഖുമുദ്രയുള്ള പ്രമാണത്തില്‍ ക്ഷേത്ര സ്ഥലം കോട്ടുകാല്‍ വില്ലേജില്‍ ആവാടുതുറദേശത്ത് കീഴതില്‍ വീട്ടുവകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 500കോടി വിലമതിക്കുന്ന 22.99 ഏക്കര്‍ ഭൂമി കൈക്കലാക്കിയതിനു പുറമെ പ്രമാണവും പട്ടയവും സര്‍വ്വേ രേഖകളുമുള്ള ക്ഷേത്രഭൂമി കൂടി സ്വാധീനമുപയോഗിച്ച് കൈപ്പിടിയിലൊതുക്കാനാണ് റിസോര്‍ട്ട് ഗ്രൂപ്പിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: