കൊല്‍ക്കത്ത: വിദ്യാഭ്യാസത്തിന്റെ സമസ്ത രംഗങ്ങളിലും ആദ്ധ്യാത്മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സുരേഷ് സോണി. ഇത്തരത്തിലുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ നാമെല്ലാവരും ഒന്നാണെന്ന ധാരണ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുവാന്‍ കഴിയൂവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
കൊല്‍ക്കത്തയിലെ ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ നടന്ന അഖിലഭാരതീയ ശൈശിക്ഷിക് മഹാസംഘ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു സാണി. എല്ലാ സര്‍വകലാശാലകളിലും ആദ്ധ്യാത്മികതയ്ക്കും സാന്മാര്ഗിക വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത അക്കാദമിഷ്യന് സുനീതി കുമാര്‍ പഥക് അദ്ധ്യക്ഷത വഹിച്ചു.
ആദ്ധ്യാത്മിക വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന അര്‍ത്ഥം ഏറെ വിപുലമാണ്. ഇത് വെറും ഈശ്വരചിന്തയല്ല, മറിച്ച് വിദ്യാര്‍ത്ഥികളില്‍ സാന്‍മാര്‍ഗികമൂല്യം ഉണ്ടാക്കിയെടുത്ത് അവര്‍ക്ക് നേരായചിന്തയില് ജീവിക്കുവാനുള്ള പ്രേരണ നല്‍കുകയെന്നാണ് ഉദ്ദേശിക്കുന്നത് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ മാത്രമേ ഒരു മാതൃക ഉണ്ടാക്കിയെടുക്കുവാന്‍ കഴിയൂ.വിദ്യാര്‍ത്ഥികളില്‍ ഇത്തരത്തിലുള്ള ഒരു മാതൃക സൃഷ്ടിക്കണമെങ്കില്‍ സാന്മാര്ഗിക വിദ്യാഭ്യാസം അനിവാര്യമാണ്. രവീന്ദ്രനാഥ ടാഗോറിന്റെ ഗുരുകുല വിദ്യാഭ്യാസവും രാമകൃഷ്ണ മിഷന്റെയും പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിന്റെയും മാതൃകകള്‍ അദ്ദേഹം ഇക്കാര്യത്തില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
മെഡിക്കല്‍, എഞ്ചിനീയറിംഗ്, സയന്‍സ്, കൊമേഴ്സ് തുടങ്ങി ഏത് വിദ്യാഭ്യാസ മാതൃകയാകട്ടെ അവയുടെ പാഠ്യപദ്ധതിയില്‍ സാന്മാര്ഗിക മൂല്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അദ്ധ്യാപകരെ ഉപദേശിച്ചു.
ഭാരതീയ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് നാമോരോരുത്തരും അഭിമാനം കൊള്ളണം. വിവിധരംഗങ്ങളില്‍ ആഗോളപ്രശസ്തരായ ഭാരതീയരെക്കുറിച്ചും അവര്‍ നല്കിയ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസരീതി ഏറെ ഖേദമുണ്ടാക്കുന്നതാണ്. ഒരുപറ്റം കോര്‍പ്പറേറ്റുകളുടെ കൈകളിലാണ് ഇന്നത്തെ വിദ്യാഭ്യാസം. ഇതിന് മാറ്റംവരുത്തിയേ കഴിയൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്ധ്യാത്മികതയും സാന്മാര്ഗിക മൂല്യങ്ങളും പഠിപ്പിക്കുന്നതിനും മതേതരത്വം ഒരു തടസ്സമാണെന്ന് അദ്ദേഹം പിന്നീട് പങ്കെടുത്ത ഒരു യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: