ന്യൂദല്‍ഹി: ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ നിന്നും പൊതു ബജറ്റിന്റെ രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ ദല്‍ഹി പോലീസ് കൂടുതല്‍ അന്വേഷണ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. കേസിലെ പ്രതികളെ വെറുതേ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പെട്രോഡോട്ട്കോം വെബ്പോര്‍ട്ടല്‍ നടത്തുന്ന മാധ്യമപ്രവര്ത്തകന് ശന്തനു സൈകിയ, ഊര്‍ജ കണ്‍സള്‍ട്ടന്റ് പ്രയാസ് ജെയിന്, ശാസ്ത്രിഭവനിലെ മുന്‍ കരാര്‍ ജീവനക്കാരും ദല്‍ഹി സ്വദേശികളുമായ ലളിതാപ്രസാദ്, രാകേഷ് കുമാര്‍, ഇവരുടെ പിതാവ് ശാസ്ത്രിഭവനിലെ ജീവനക്കാരന് ആശാറാം, മന്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനായ ഈശ്വര്‍ സിങ്, രാജ്കുമാര് ചൗബേ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഓഫീസ് സമയം കഴിഞ്ഞ് രേഖകളുടെ പകര്‍പ്പുമായി പുറത്തുവരുമ്പോഴായിരുന്നു ഇവരെ പിടികൂടിയത്. ഒളിക്യാമറകളില്‍ പതിയാതിരിക്കാന്‍ അവ ഓഫ് ചെയ്തിരുന്നു. ശാസ്ത്രി ഭവനിലെ ശക്തമായ സുരക്ഷാ സംവിധാനം മറികടക്കാന്‍ പ്രതികള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുവെന്നും കണ്ടെത്തി.
ഫെബ്രുവരി 28ന് ധനമന്ത്രി ലോക്സഭയില്‍ അവതരിപ്പിക്കുന്ന പൊതു ബജറ്റിന്റെ രേഖകളും. എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട സുപ്രധാന നയങ്ങള്‍ സംബന്ധിച്ച രേഖകളുമാണ് അറസ്റ്റിലായവരില്‍ നിന്നും കണ്ടെത്തിയത്. ഇവര്‍ രേഖകള്‍ റിലയന്‍സിന് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു. മന്ത്രാലയത്തില്‍ നിന്നും രേഖകള്‍ ചോരുന്ന വിവരം രണ്ടു മാസം മുന്‍പ് തന്നെ കണ്ടുപിടിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണമാണ് പ്രതികളെ കുടുക്കിയത്.
പ്രതിരോധ, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയ രേഖകളും പിടിയിലായവര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ദല്‍ഹി പോലീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: