സൂററ്റ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാരത സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചിരുന്ന സ്യൂട്ടിന് വില നാലു കോടി 31 ലക്ഷംരൂപ. ഗുജറാത്തിലെ വജ്രവ്യവസായി ലാല്‍ജി ഭായിയാണ് സ്യൂട്ട് ലേലം കൊണ്ടത്. മറ്റു മൂന്നു പേരും നാലു കോടിക്കു മുകളിലുള്ള തുക വിളിച്ചിരുന്നു. ഒരാള്‍ അഞ്ചു കോടി വരെ വിളിച്ചിരുന്നെങ്കിലും സമയം അഞ്ചു കഴിഞ്ഞിരുന്നതിനാല്‍ അത് പരിഗണിക്കാനായില്ല.
മൂന്നാം ദിവസമായ ഇന്നലെ ലേലം തുടങ്ങിയപ്പോള്‍ സൂററ്റിലെ പ്രമുഖ വജ്രവ്യാപാരി ഹിതേഷ് പട്ടേലാണ് വിളിച്ചുതുടങ്ങിയത്. ഹിതേഷ് 1.75 കോടി രൂപയാണ് പറഞ്ഞത്. തുടര്‍ന്ന് സൂററ്റിലെ കെട്ടിട നിര്‍മ്മാതാവായ ജയന്തി ഭായി ഇട്രേല 1.81 കോടിയും വിലയിട്ടു. ലേലം അവസാന നിമിഷങ്ങളിലേക്ക് കടന്നതോടെയാണ് സൂററ്റിലെ വജ്രവ്യാപാരികളായ മുകേഷ് പട്ടേല്‍, സഞ്ജയ് മൊവാലിയ എന്നിവര്‍ ചേര്‍ന്ന് 2.65 കോടി വില പറഞ്ഞത്. ലേലം അവസാനിക്കറായ സമയത്താണ് ലാല്‍ജി ഭായി 4.31 കോടിക്ക് സ്യൂട്ട് സ്വന്തമാക്കിയത്.
ആദ്യ ദിവസം 51 ലക്ഷം രൂപയായിരുന്നു ഏറ്റവും കൂടിയ വിളി. രണ്ടാമത്തെ ദിവസം വില 1.48 കോടിവരെയെത്തി. മൂന്നാം ദിവസം വില നാലരക്കോടിക്കടുത്തെത്തി. ഏഴായിരം രൂപ മാത്രം വിലയുള്ള സ്യൂട്ടാണ് 4.31 കോടി രൂപയ്ക്ക് ലേലത്തില്‍ പോയത്. ഈ പണം നമാമി ഗംഗേ ട്രസ്റ്റിന് കൈമാറും. ഗംഗ ശുചീകരണത്തിനും യുപിയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നിലകൊള്ളുന്ന സര്‍ക്കാര്‍ ട്രസ്റ്റാണിത്.
വജ്രവ്യാപാരി കോമള്കാന്ത് ശര്‍മ്മ 1.41 കോടിയും സ്യൂട്ട് ലേലം പിടിച്ചവരില്‍ ഒരാളായ മുകേഷ് പട്ടേല്‍ 1.39 കോടിയും സ്യൂട്ടിന് നേരത്തെ വില പറഞ്ഞിരുന്നു. മോദി ധരിച്ച സ്യൂട്ടടക്കം 455 വസ്തുക്കളാണ് ലേലത്തില്‍ വച്ചിരുന്നത്. ഇവയ്ക്കെല്ലാം കൂടി ലഭിക്കുന്ന തുകയാണ് ട്രസ്റ്റിന് കൈമാറുന്നത്.
മുന്‍പ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സമ്മാനങ്ങളെല്ലാം ലേലം ചെയ്തിരുന്നു. അതുവഴി ലഭിച്ച 19 കോടിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: