കൊച്ചി:സംസ്ഥാന സമ്മേളനത്തിന് കൊടി ഉയര്‍ന്നിട്ടും അടുത്ത സെക്രട്ടറിയാര് എന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിന് ഇപ്പോഴും ധാരണയിലെത്താനായിട്ടില്ല.പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി ബാലകൃഷ്ണന്റെ പേരാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കുന്നതെങ്കിലും താന്‍ സെക്രട്ടറിയാകാനില്ല എന്ന നിലപാടിലാണ് കോടിയേരി. പാര്‍ലമെന്ററി രംഗത്ത് തുടരാനാണ് താത്പര്യമെന്ന് കോടിയേരി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ഇ.പി ജയരാജനെ സെക്രട്ടറിയാക്കാനാണ് പിണറായിക്ക് താത്പര്യം. എന്നാല്‍ മറ്റുനേതാക്കള്ക്കാര്ക്കും ജയരാജനെ താത്പര്യമില്ല. എം.എ ബേബി, തോമസ് ഐസക്ക് തുടങ്ങിയവര്‍ ജയരാജനെ എതിര്‍ക്കുകയാണ്. കണ്ണൂര്‍ പ്രതിനിധികള്‍ മാത്രമാണ് ജയരാജനെ പിന്തുണക്കാനുള്ളത്. ഇതോടെ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന് മാസ്റ്ററുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. കോടിയേരി സെക്രട്ടറിയാകാനില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നാല്‍ ഗോവിന്ദന് മാസ്റ്റര്‍ സെക്രട്ടറിയാകും.
നേരത്തെ സെക്രട്ടറി പദത്തില്‍ കണ്ണുവച്ച് കരുനീക്കങ്ങള്‍ നടത്തിയിരുന്ന എം.എ ബേബിയും ഇപ്പോള്‍ പിന്‍വാങ്ങിയ മട്ടാണ്. വേണ്ടത്ര പിന്തുണയില്ലെന്ന് ബോധ്യമായതോടെയാണ് ബേബി പിന്‍വാങ്ങിയത്.
സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണയുള്ളതും എം.വി ഗോവിന്ദനാണ്.കണ്ണൂര്‍ ലോബിയുടെ ഭാഗമാണെങ്കിലും വി.എസ് വിഭാഗത്തിനും ഗോവിന്ദനോട് കടുത്ത വിരോധമില്ല. നേരത്തെ എറണാകുളം ജില്ലാസെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ ഇരു വിഭാഗത്തേയും സമന്വയിപ്പിച്ച് കൊണ്ടുപോകുന്നതില്‍ എം.വി ഗോവിന്ദന് കാണിച്ച പാടവമാണ് വി.എസ് വിഭാത്തിന് അദ്ദേഹത്തെ സ്വീകാര്യനാക്കുന്നത്.
പിണറായിയുടെ താത്പര്യ പ്രകാരം ഇ.പി ജയരാജനെ സെക്രട്ടറിയാക്കാന്‍ നീക്കമുണ്ടായാല്‍ എതിര്‍ക്കാനാണ് ആലപ്പുഴ ലോബിയുടെ തീരുമാനം. അനുരഞ്ജനത്തിലൂടെ സെക്രട്ടറിയെ തെരഞ്ഞടുക്കാനാണ് ദേശീയ നേതൃത്വത്തിനും താത്പര്യം. കോടിയേരിക്കുമേല് ദേശീയ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നതും ഇതിന്ന്റെ ഭാഗമായാണ്. കോടിയേരി തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ജയരാജനു വേണ്ടിയുള്ള നീക്കം പിണറായി ഉപേക്ഷിക്കുകയും ചെയ്താല്‍ എം.വി ഗോവിന്ദന് മാസ്റ്ററാകും സിപിഎമ്മിന്റെ അടുത്ത സംസ്ഥാന സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: