ന്യൂദല്‍ഹി: ചൈനയുടെ നാവികശേഷിയെ വെല്ലുവിളിച്ചുകൊണ്ട് ഏഴ് അത്യന്താധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണത്തിനായി പ്രോജക്ട് 17എ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 49,600 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രതിരോധകാര്യ ഉപസമിതിയാണ് തീരുമാനം കൈക്കൊണ്ടത്.
മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡിലും കൊല്‍ക്കത്തയിലെ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സിലുമായാണ് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുക. ആദ്യ യുദ്ധക്കപ്പല്‍ 2016 അവസാനത്തോടെ പുറത്തിറക്കും. 50,000 കോടി രൂപ മുടക്കി ആറ് ആണവ അന്തര്‍വാഹിനികള്‍ ഒരുക്കാനുള്ള തീരുമാനത്തിനു പിന്നാലെയുള്ള യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം ഭാരതത്തിന്റെ നാവികശേഷി ഇരട്ടിയാക്കും.
ശിവാലിക് ക്ലാസ് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന പ്രോജക്ട് 17ന്റെ തുടര്‍ച്ചയായാണ് 17എ ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഐഎന്‍എസ് ശിവാലിക്, സത്പുര, സഹ്യാദ്രി യുദ്ധക്കപ്പലുകളുടെ അത്യാധുനിക മാതൃകകളാകും പ്രോജക്ട് 17എയില്‍ തയ്യാറാകുക. 2012ല്‍ യുപിഎ സര്‍ക്കാര്‍ പദ്ധതി തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
ശ്രീലങ്കന്‍ തീരത്ത് ചൈനീസ് യുദ്ധക്കപ്പലുകള്‍ക്ക് തുറമുഖം സജ്ജമായ സാഹചര്യത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലെ നാവികശേഷി വര്‍ധിപ്പിക്കാനുള്ള പ്രോജക്ട് 17എയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ബാരക് എട്ട് മിസൈലുകളും ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടെ നവീനമായ സംവിധാനങ്ങളെല്ലാമുള്ള യുദ്ധക്കപ്പലുകള്‍ ബംഗാള്‍ ഉള്‍ക്കടലിലെ നാവികശേഷിയുടെ അപര്യാപ്തത പരിഹരിക്കും. ശത്രുവിന്റെ റഡാറിനെ വെട്ടിച്ച് ആക്രമണം നടത്തി മടങ്ങുന്ന സാങ്കേതികവിദ്യകളും പുതിയ ഫ്രിഗേറ്റുകളിലുണ്ടാകും. കപ്പല്‍വേധ മിസൈലുകള്‍ തകര്‍ക്കാനാവുന്ന ഭാരത-ഇസ്രായേല്‍ സംയുക്ത ദീര്‍ഘദൂര മിസൈലുകളും പുതിയ കപ്പലുകള്‍ക്ക് രക്ഷയേകും.
2022ഓടെ ഏഴു യുദ്ധക്കപ്പലുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. മാരിടൈം കേപ്പബിലിറ്റി പേര്‍സ്പെക്ടീവ് പ്ലാന്‍ (എംസിപിപി) അനുസരിച്ച് 160 യുദ്ധക്കപ്പലുകളുള്ള നാവിക സേനയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം വേഗത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 90 വലിയ യുദ്ധക്കപ്പലുകള്‍, എയര്‍ക്രാഫ്റ്റ് കാരിയേഴ്സ് തുടങ്ങിയവ അടങ്ങിയ എംസിപിപി പൂര്‍ത്തിയാകാന്‍ ഇരുപതോളം യുദ്ധക്കപ്പലുകളുടെ കുറവാണ് ഭാരത നാവികസേനയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: