ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയത്തില്‍ നിന്നും റിലയന്‍സിനു വേണ്ടി രേഖകള്‍ ചോര്‍ത്തി നല്കിയ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രിഭവനിലെ രണ്ടു മന്ത്രാലയ ജീവനക്കാരടക്കമുള്ളവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ദല്‍ഹി ക്രൈംബ്രാഞ്ച് അറിയിച്ചു.
സര്‍ക്കാര്‍ രേഖകള്‍ വന്‍കിട സ്വകാര്യ എണ്ണക്കമ്പനിക്ക് കൈമാറിയ, പെട്രോളിയം മന്ത്രാലയത്തിലെ ഒരു ക്ലര്‍ക്കും പ്യൂണുമാണ് ഉദ്യോഗസ്ഥ വൃന്ദത്തിന് തീരാക്കളങ്കം തീര്‍ത്തത്. പിടിയിലായവരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ടുണ്ട്. നിര്‍ണ്ണായക രേഖകള്‍ പലതും മന്ത്രാലയത്തില്‍ നിന്നും ജീവനക്കാരുടെ സഹായത്തോടെ മാധ്യമപ്രവര്ത്തകന് സ്വകാര്യകമ്പനിക്ക് കൈമാറിയെന്നാണ് പ്രാഥമിക വിവരം.
സര്‍ക്കാര്‍ രേഖകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രം സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് പെട്രോളിയം മന്ത്രി ധര്മ്മേന്ദ്രപ്രധാന് പറഞ്ഞു. ജീവനക്കാര്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരുന്നു. കേസന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമായി തുടരുന്നു. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ഭരണപ്രക്രിയയ്ക്ക് ജീവനക്കാരുടെ ഇത്തരം നടപടികള്‍ തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കായാണ് പ്രതികള്‍ രേഖകള്‍ എത്തിച്ചുകൊടുത്തിരുന്നതെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ.് ബാസി പറഞ്ഞു. പണം വാങ്ങിയാണ് പ്രതികള്‍ കമ്പനികള്‍ക്ക് രേഖകള്‍ നല്‍കിയത്. അന്വേഷണത്തിനു ശേഷം രണ്ടുപേരെക്കൂടി ചോദ്യം ചെയ്യും. മന്ത്രാലയം പ്രവര്‍ത്തിക്കാത്ത ദിവസം വ്യാജ തിരിച്ചറിയല്‍ രേഖ കാണിച്ച് അകത്തു കയറി കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് രേഖകള്‍ പ്രതികള്‍ കൈക്കലാക്കിയത്. പകര്‍പ്പെടുത്തശേഷം രേഖകളുടെ തിരികെ വെച്ചു. സര്‍ക്കാര്‍ സ്റ്റിക്കര്‍ വാഹനത്തിലൊട്ടിച്ചാണ് പ്രതികളിലൊരാള്‍ സഞ്ചരിച്ചിരുന്നതെന്നും ബാസി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: