കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന് ശശിധരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സിപിഎം എംഎല്‍എ ജെയിംസ് മാത്യുവിന് ശ്രീകണ്ഠപുരം പോലീസ് നോട്ടീസ് നല്കി.
ജെയിംസ് മാത്യുവിന്റെ വീട്ടിലെത്തിയ പോലീസ് അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ കൈവശം നോട്ടീസ് നല്‍കുകയായിരുന്നു. ചുഴലി സ്വദേശിയായ ശശിധരന് ഡിസംബര്‍ പതിനഞ്ചിനാണ് കാസര്‍കോഡുള്ള ലോഡ്ജ്മുറിയില്‍ ആത്മഹത്യ ചെയ്തത്.
സ്കൂളിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങളാണ് ശശിധരന്റെ ആത്മഹത്യക്ക് കാരണമായത്. അധ്യാപകന് എഴുതിയ കത്തില്‍ തന്റെ മരണത്തിനുത്തരവാദി ജെയിംസ് മാത്യു എംഎല്‍എയും സഹാധ്യാപകനായ എം.വി.ഷാജിയുമാണെന്ന് വ്യക്തമാക്കിയിരുന്നു.
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കെഎസ്ടിഎ നേതാവും അതേ സ്കൂളിലെ അധ്യാപകനുമായ എം.വി.ഷാജിയെ ശ്രീകണ്ഠപുരം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കേസിലെ രണ്ടാം പ്രതിയാണ് ജെയിംസ് മാത്യു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ഏതാനും ദിവസം മുമ്പ് ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അന്വേഷണ സംഘത്തെ നിശ്ചയിച്ച് ക്രൈംബ്രാഞ്ച് കേസന്വേഷണം ആരംഭിച്ചിട്ടില്ല. ലോക്കല്‍ പോലീസ് സമഗ്രമായി അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചതിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേസന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തു കളിക്കുകയാണെന്ന വാദവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: