ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പാര്‍ട്ടി നേതൃത്വത്തിന് അയച്ച വിയോജന കുറിപ്പ് പരിശോധിക്കുന്നത് സിപിഎം പോളിറ്റ് ബ്യൂറോ കമ്മീഷന് വിട്ടു. അതേസമയം, ജനറല്‍ സെക്രട്ടറിക്ക് വി.എസ്. നല്കിയ കത്തിന്റെ ഉള്ളടക്കം അതേപടി മാദ്ധ്യമങ്ങളിലേക്ക് ചോര്‍ന്നതിനെക്കുറിച്ചും കമ്മീഷന് പരിശോധിക്കും.
പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുന്ന വി.എസിനെതിരെ അച്ചടക്ക നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം പരാതി നല്‍കിയപ്പോഴാണ് പരാതികള്‍ പരിശോധിക്കാനായി കേന്ദ്ര നേതൃത്വം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൂടി ഉള്‍പ്പെട്ട പോളിറ്റ് ബ്യൂറോ കമ്മീഷന് രൂപികരിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം വിഎസ് സംസ്ഥാന നേതൃത്വത്തോടൊപ്പം നിന്നതോടെ കമ്മീഷന് തല്ക്കാലം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു.
വിഎസിന്റെ വിയോജനക്കുറിപ്പിന്റെ പശ്ചാത്തലത്തില്‍ പി.ബി. കമ്മീഷന് പുനരുജ്ജീവിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ വെയ്ക്കും. വിഎസിന്റെ വിയോജനക്കുറിപ്പ് ചോര്‍ന്നതിനെക്കുറിച്ച് കേന്ദ്രകമ്മിറ്റി പരിശോധിക്കുമെന്ന് പി ബി അംഗം എസ്.രാമചന്ദ്രന്‍പിള്ളയും കൊച്ചിയില്‍ വ്യക്തമാക്കി.
കേരളത്തിലെ പാര്‍ട്ടി നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ രണ്ടുതരം നീതി നടപ്പാക്കുകയാണെന്നും സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ വിഭാഗീയതയ്ക്ക് വിരാമമിട്ടുവെന്ന് അവകാശവാദം മുഴക്കുന്ന നേതൃത്വം യഥാര്‍ത്ഥത്തില്‍ വിഭാഗീയമായാണ് സമ്മേളനങ്ങളില്‍ ഇടപെട്ടതെന്നും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ വി.എസ് ആരോപിച്ചിരുന്നു.സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തനിയ്ക്കെതിരെ 32 പേജില്‍ പാര്‍ട്ടി നേതൃത്വം വിമര്‍ശനം കുത്തിനിറച്ചതിനെതിരെ അഞ്ചു പേജുള്ള കുറിപ്പാണ് വി.എസ്. കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: