തിരുവനന്തപുരം: ജനം ടിവി ഏപ്രില്‍ 19ന് സംപ്രേഷണം ആരംഭിക്കുമെന്ന് ചാനലിന്റെ ചെയര്‍മാനും സംവിധായകനുമായ എസ്. പ്രിയദര്ശന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19ന് വൈകിട്ട് 6ന് എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരും കലാസാംസ്കാരിക രംഗത്ത് വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങിനെത്തും. ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കറിന്റെ അനുഗ്രഹീത സാന്നിധ്യവും ചടങ്ങിലുണ്ടാകും. ദേശീയതയ്ക്കും സംസ്കാരത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാകും ജനത്തിലൂടെ ഉണ്ടാവുകയെന്നും പ്രിയദര്ശന് പറഞ്ഞു.
തികച്ചും ജനകീയ സംരംഭമായ ജനം മള്‍ട്ടി മീഡിയയുടെ ആദ്യത്തെ ടെലിവിഷന്‍ ചാനലാണ് ജനം ടിവി തൃശൂര്‍ കേന്ദ്രമായ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ജനം മള്‍ട്ടി മീഡിയ ലിമിറ്റഡ്.
അത്യന്താധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ജനം ടിവി മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ എച്ച്ഡി (ഹൈ ഡെഫിനിഷന്‍) ചാനലായിരിക്കുമെന്ന്) പ്രിയദര്ശന് പറഞ്ഞു. ഇന്റല്‍സാറ്റ്-17 വഴിയാണ് ജനം സംപ്രേഷണം നടത്തുക.
ഏപ്രില്‍ 19 മുതല്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ജനം ടിവി ആസ്വദിക്കാനുള്ള അവസരമുണ്ടാകുമെന്ന് പ്രിയദര്ശന് അറിയിച്ചു. വാര്‍ത്താ-വിനോദ പരിപാടികള്‍ക്ക് തുല്യ പ്രാധാന്യമാണ് ജനം ടിവി നല്‍കുകയെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ പി. വിശ്വരൂപന് പറഞ്ഞു. ജനം ടിവിയുടെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. പ്രോഗ്രാം സ്റ്റുഡിയോ ആലുവായിലായിരിക്കും പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ റീജിണല്‍ ബ്യൂറോകള്‍ ഉണ്ടാകും. കേരളത്തിലെ എല്ലാ ജില്ലകളിലും ദല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ മഹാനഗരങ്ങളിലും ജനം ടിവിയുടെ സാന്നിധ്യമുണ്ടാകുമെന്ന് വിശ്വരൂപന് അറിയിച്ചു.
കഴിഞ്ഞം വര്‍ഷം ആഗസ്റ്റിലാണ് ജനംടിവിക്ക് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചത്. തുടര്‍ന്ന് ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നെതന്നും എംഡി പറഞ്ഞു. കേരളത്തിലും രാജ്യത്തിന് പുറത്തുമുള്ള മലയാളികളാണ് ജനം ടിവിയുടെ അടിത്തറ. ഏതെങ്കിലും വ്യക്തിക്കോ വിഭാഗത്തിനോ മേല്‍ക്കൈ നേടാന്‍ കഴിയാത്തവിധത്തിലാണ് ജനം ടിവിയുടെ ഓഹരി ഘടന വിഭാവനം ചെയ്തിട്ടുള്ളതെന്നും വിശ്വരൂപന് പറഞ്ഞു.
ജനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണം പ്രിയദര്ശന് അഭ്യര്‍ത്ഥിച്ചു. ജനം ടിവി ഡയറക്ടര്‍ യുഎസ് കൃഷ്ണകുമാര്‍, സിഒഒയും എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററുമായ രാജേഷ്. ജി. പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: