തിരുവനന്തപുരം: കേരളത്തില്‍ അന്താരാഷ്ട്ര അറബിക്സര്വ്വകലാശാല വരുന്നു. ഇതിനായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കരട് ബില്ലും തയ്യാറായി. മുസ്ലിം ലീഗിന്റെ പ്രത്യേക താത്പര്യത്തിലും വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരവുമാണ് അറബിക് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ പോകുന്നത്.
വിവാദങ്ങള്‍ക്കിടെ ആവശ്യങ്ങള്‍ നടത്തിയെടുക്കുക എന്ന രഹസ്യ അജണ്ടയും ഇതിലുണ്ട്.
മധ്യേഷ്യന്‍ രാജ്യങ്ങളെ ലോകത്തിന്റെ സാമ്പത്തിക- സാംസ്കാരിക കേന്ദ്രമാക്കി മാറ്റുന്നതില്‍ അറബി ഭാഷയ്ക്ക് പ്രധാന പങ്കുണ്ടെന്ന ന്യായം നിരത്തിയാണ് അറബിക് സര്‍വ്വകലാശാല സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. ഇസ്ലാമിക് കാലഘട്ടത്തിന് മുന്‍പു തന്നെ അറബ് രാജ്യങ്ങളുമായി ഭാരതത്തിന് ബന്ധമുണ്ടായിരുന്നെന്നും വര്‍ഷങ്ങളായി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഭാരതീയര്‍ അറബ് രാജ്യങ്ങളോട് സാംസ്കാരിക, സാമ്പത്തിക, വാണിജ്യ കൊടുക്കല്‍ വാങ്ങല്‍ നടത്തിയിരുന്നെന്നും റിപ്പോര്‍ട്ട് വിവരിക്കുന്നു. ഇതു ശക്തിപ്പെടുത്താന്‍ അറബി ഭാഷയുടെ ഉപയോഗം അനിവാര്യമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന് മുന്‍പ് തന്നെ അറബിഭാഷയുടെ സ്വാധീനം കേരളത്തില്‍ ഉണ്ടെന്ന ന്യായവും റിപ്പോര്‍ട്ടില്‍ പറയുന്നു.
അറബി ലിപിയില്‍ മലയാളം എഴുതിയതായും കേരള ചരിത്രത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം അറബി ലിപിയിലാണെന്നും വിശദീകരിച്ച റിപ്പോര്‍ട്ട് പിന്നെയും ഏറെ വാദങ്ങള്‍ നിരത്തുന്നു. കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. പി. അന്‍വര്‍ ചെയര്‍മാനും എക്സിക്യൂട്ടിവ് അംഗം സി.ഐ. അബ്ദുര്‍ റഹ്മാന് കണ്‍വീനറുമായുള്ള സമിതി കരട് ബില്ല് തന്നെയാണ് സര്‍ക്കാരിന് കൈമാറിയിട്ടുള്ളത്. സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപടി തുടങ്ങണമെന്നും റിപ്പോര്‍ട്ടിന്റെ മുഖവുരയില്‍ ആവശ്യപ്പെടുന്നുണ്ട്. ദല്‍ഹി ജെഎന്‍യു, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദ് ഇംഗ്ലീഷ് ഫോറിന് ലാംഗ്വേജ് എന്നിവയുടെ മാതൃകയിലെ സര്‍വ്വകലാശാലയ്ക്കാണ് നിര്‍ദേശം.
വിവിധ മുസ്ലിം സംഘടനകള്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞു. അതിനാല്‍ തന്നെ ബജറ്റ് സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. വിശദമായ കരട് ബില്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അറബിക് സര്‍വ്വകലാശാല എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാനുള്ള വ്യഗ്രതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
ഡോ. ഇ.കെ. അഹമ്മദ് കുട്ടി, ഡോ. സി.പി. അബൂബക്കര്‍, ഡോ. എ.എഫ് മാത്യു, കെ. അബ്ദുള്‍ നസീര്‍, പി. റഷീദ് അഹമ്മദ്, ഷാഹ്രിദ് ബിന്‍ അലെ, ഡോ. ലിങ്കായത്ത് അലി, പ്രൊഫ. പി.കെ ഉമ്മര്‍, പി. ഷൗക്കത്ത് അലി എന്നിവരടങ്ങിയ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മലയാള സര്‍വ്വകലാശാലയില്‍ അംഗീകാരമില്ലാത്ത കോഴ്സു തുടങ്ങുന്നു
മലപ്പുറം: തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന് മലയാള സര്‍വ്വകലാശാലയില്‍ ഈ അധ്യയനവര്‍ഷം മുതല്‍ റിസര്‍ച്ചും മൂന്ന് പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇതിന് അക്കാദമിക് അംഗീകാരമോ, ഗ്രേഡോ നല്‍കുന്നില്ല.
ആഗസ്തില്‍ കോഴ്സുകള്‍ ആരംഭിക്കും. റിസര്‍ച്ചില്‍ പിഎച്ച് ഡിക്ക് 8 സീറ്റും, എംഫില്ലിന് 25 സീറ്റുകളുമാണ് ഉള്ളത്. കൂടാതെ അടിസ്ഥാന യോഗ്യതയില്ലാത്ത പണ്ഡിതര്‍ക്ക് പല വിഷയങ്ങളില്‍ സമാന്തര ഗവേഷണം നടത്താനും സൗകര്യം നല്കുന്നു. ഇതോടെ സര്‍വ്വകലാശാലയിലെ കോഴ്സുകളുടെ എണ്ണം 10 ആകും. ഇപ്പോള്‍ താല്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയ്ക്ക് തിരൂരില്‍ 15 ഏക്കര്‍ ഭൂമി കണ്ടെത്തിയെന്നും, ഇതിനുളള തുക സര്‍ക്കാര്‍ അടുത്ത ബജറ്റില്‍ വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: