ഗൂഡല്ലൂര്‍ /കല്‍പ്പറ്റ: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നാടിനെ വിറപ്പിച്ച നരഭോജിക്കടുവയെ വെടിവെച്ച് കൊന്നു.
നീലഗിരി പന്തല്ലൂര്‍ ബിദര്‍ക്കാട് പതിമൂന്നാംമൈലില്‍ പെരുമ്പള്ളിയിലെ ഡേവി തേയില തോട്ടത്തിലാണ് കടുവ വെടിയേറ്റു വീണത്. തമിഴ്നാട് സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് സംഘമാണ് കടുവയെ വകവരുത്തിയത്. കടുവയ്ക്ക് ഒമ്പത് വയസ് പ്രായമുണ്ട്. എന്നാല്‍ നരഭോജിയാണോ കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വന്നശേഷമോ സ്ഥിരീകരിക്കാനാവൂ.
തമിഴ്നാട് ടാസ്ക് ഫോഴ്സില്‍ എഡിഎസ്പി ചെല്ലദുരൈയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വെടിവെച്ചത്. അഞ്ച് തവണ നിറയൊഴിച്ചു. ഇതില്‍ മൂന്ന് വെടിയുണ്ടകള്‍ കടുവയുടെ കൈയിലും മറ്റും തറച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് 3.40നാണ് കടുവ വേട്ടസംഘത്തിന്റെ മുന്നില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് കടുവയെ കണ്ടത്. അവര്‍ ഉടനെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബെണ്ണ വനത്തില്‍ ക്യാമ്പ് ചെയ്തിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും എസ്ടിഎഫ് സംഘവും സ്ഥലത്തെത്തി കടുവയെ കണ്ട സ്ഥലം വളഞ്ഞു. കാട്ടിനുള്ളില്‍ പതുങ്ങിയിരുന്ന കടുവയെ ആദ്യം വെടിവെച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിന്നീട് പിന്തുടര്ന്ന് വെടിവെച്ചിട്ടു.
കുന്നിന്മുകളിലാണ് തോട്ടം. അവിടെ നിന്നും ആറ് പേരടങ്ങിയ വനപാലക സംഘം കടുവയെ തൂക്കിയെടുത്ത് കൊണ്ടുവന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ തുറന്ന വാഹനത്തില്‍ ബിദര്‍ക്കാട് ടൗണില്‍ എത്തിച്ച് ജനങ്ങളെ കാണിച്ച ശേഷം മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരായ വിജയരാഘവന്, മനോഹരന് എന്നിവര്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പാട്ടവയല്‍ ചോലക്കടവിലെ സ്വകാര്യ തേയില തോട്ടത്തില്‍ ജോലിയെടുക്കുകയായിരുന്ന ബിദര്‍ക്കാട് കൈവെട്ട ഓടോടംവയല്‍ സ്വദേശി ശിവകുമാറിന്റെ ഭാര്യ മഹാലക്ഷ്മിയെ കടുവ കടിച്ചു കൊന്നത്. കടുവയെ തിരയുന്നതിനിടെ അന്ന് വൈകുന്നേരം തന്നെ ചെറുകുന്ന് സ്വദേശി രാജന്റെ മകന് രജീഷിനെ(8) കടുവ ആക്രമിക്കുകയും ചേയ്തിരുന്നു. പരിക്കേറ്റ രജീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വയനാട്ടിലെ നൂല്‍പ്പുഴ സ്വദേശി ഭാസ്കരനയെയും കഴിഞ്ഞ ദിവസം കടുവ കടിച്ചു കൊന്നിരുന്നു. ഇതേത്തുടര്‍ന്ന് കേരള വനംവകുപ്പും,തമിഴ്നാട് വനംവകുപ്പും കടുവയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനമെടുത്തിരുന്നു. കേരള സംഘവും തമിഴ്നാട് സംഘവും വനാതിര്‍ത്തികളില്‍ കടുവയെ തേടിവരികയായിരുന്നു. കടുവാ ഭീതികാരണം പ്രദേശത്ത് സ്കൂളുകള്‍ക്ക് മൂന്ന് ദിവസം അവധി നല്‍കിയിരുന്നു. മുതുമല വന്യജീവി സങ്കേതത്തില്നിന്ന്് താപ്പാനകളെയും കടുവയെ തേടാനായി കൊണ്ടുവന്നിരുന്നു. പതിനഞ്ച് ക്യാമറകളും എട്ട് കൂടുകളും കാട്ടിനുള്ളില്‍ വെച്ചിരുന്നു.
നാഷണല്‍ വൈല്‍ഡ് ലൈഫ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംഘം, വനത്തില്‍ നാല് ദിവസമായി കടുവയെ തേടിവരികയായിരുന്നു. ജില്ലാകളക്ടര്‍ പി. ശങ്കര്‍, ഡിആര്‍ഒ ഭാസ്കരപാണ്ഡ്യന്‍, നീലഗിരി എസ്പി ശെന്തില്‍കുമാര്‍, മുതുമല കടുവാസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ രഘുറാംസിംഗ്, ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രന്, ആര്‍ഡിഒ വിജയ്ബാബു, ഗൂഡല്ലൂര്‍ ഡിഎഫ്ഒ തേജസ് വി, ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ രാമചന്ദ്രന്, പന്തല്ലൂര്‍ തഹസില്‍ദാര്‍ ഹാരി തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: