കൊച്ചി: നാളെ മുതല്‍ തുടങ്ങുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തയ്യാറാക്കിയ ‘റിബല്‍ രേഖ’ പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറക്കും. ഇല്ലാതായെന്ന് പിണറായി പക്ഷം അവകാശപ്പെടുന്ന ചേരിപ്പോര് ഈ രേഖ അതിരൂക്ഷമാക്കും.
ടിപി വധം, ആര്‍എസ്പിയുടേയും ജനതാദളിന്റെയും പുറത്താക്കല്‍, മദനിയുമായുള്ള ബന്ധം തുടങ്ങിയവയടക്കം പല വിഷയങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്ന കത്ത് അക്ഷരാര്‍ഥത്തില്‍ പിണറായിക്കെതിരായ കുറ്റപത്രമാണ്. പിണറായിയുടെ ഒരോ നടപടിയും പറഞ്ഞ് അതിനെ ഖണ്ഡിക്കുകയാണ് വിഎസ്. മാത്രമല്ല അതെങ്ങനെ പാര്‍ട്ടിക്ക് ദോഷകരമായെന്നും വിശദമായി തന്നെ രേഖയില്‍ വിഎസ് അവതരിപ്പിക്കുന്നുണ്ട്.
ടിവി വധക്കേസില്‍ പെട്ട കുഞ്ഞനന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന വിഎസ് പാര്‍ട്ടിവിരുദ്ധ നിലപാട് എടുത്തവരെ വധിക്കുന്നത് പാര്‍ട്ടി നയമല്ലെന്നും വ്യക്തമാക്കുന്നു. ഘടകകക്ഷികളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയ അഹങ്കാരമാണ് പാര്‍ട്ടിക്ക് ദോഷകരമായത്. മദനിയുമായും ലീഗുമായും ബന്ധമുണ്ടാക്കിയതും നമോവിചാര്‍ മഞ്ചുകാെര പാര്‍ട്ടിയില്‍ ചേര്‍ത്തതും തിരിച്ചടിയായെന്നും വിഎസ് പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സെക്രട്ടറി എടുക്കുന്ന നടപടികള്‍ പാര്‍ട്ടിയെ തകര്‍ത്തെന്നാണ് വിഎസിന്റെ വാക്കുകള്‍. പാര്‍ട്ടി സെക്രട്ടറിക്ക് അഹങ്കാരമാണെന്ന വാദം രേഖയില്‍ പലയിടങ്ങളിലും വിഎസ് ആവര്‍ത്തിക്കുന്നുണ്ട്.
വിഎസിന്റെ കുറിപ്പ് നാളെ ആലപ്പുഴയില്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ വലിയ അലകള്‍ ഉയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടിയില്‍ പൊതുവേ വിഎസ് വിഭാഗത്തിന്റെ ശക്തി ക്ഷയിച്ച കാലമായതിനാല്‍ ഇത് എത്രമാത്രം തീവ്രമായ ചര്‍ച്ചയ്ക്ക് ഇടയാക്കും എന്ന് കാത്തിരുന്ന് കാണേണ്ടയൊന്നാണ്. പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കും പലകാര്യങ്ങളിലും പാര്‍ട്ടി പ്രതിരോധത്തില്‍ ആകുന്നതിനും കാരണം താനല്ല പാര്‍ട്ടി സെക്രട്ടറി തന്നെയാണെന്ന് തുറന്നടിക്കുകയാണ് വിഎസ്.
മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് വരും നാളുകളില്‍ ഇത് സിപിഎമ്മിനെ അടിക്കാനുള്ള ശക്തമായ വടിയാണ്. അവരോടുള്ള സമീപനം തികച്ചും സ്വേച്ഛാധിപത്യപരമാണെന്നാണ് വിഎസ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: