ന്യൂദല്‍ഹി: പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും അടിസ്ഥാന സൗകര്യവികസനത്തിലൂന്നിയും 2015-16 വര്‍ഷത്തെ കേന്ദ്രപൊതുബജറ്റ് തയ്യാറാകുന്നു. ഫെബ്രുവരി 28ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് നൂതനവും നവീനവുമായ മാതൃക നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
ഇതാദ്യമായി ശനിയാഴ്ച അവതരിപ്പിക്കുന്ന പൊതുബജറ്റ് എന്ന പ്രത്യേകതയും നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിനുണ്ട്. ചെലവു ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ വരുമാന നികുതി പരിധി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബജറ്റിലുള്പ്പെടുത്തിയേക്കാം. വരുമാന നികുതി പരിധി 3 ലക്ഷമാക്കി ഉയര്‍ത്താനാണ് ആലോചന. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍കുതിപ്പിനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കും. ദേശീയ പാതകളുടെ നിര്‍മ്മാണവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിനായി നിരവധി പദ്ധതികളുണ്ടാകും.
ബജറ്റില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സഹായം കേന്ദ്രത്തില്‍ നിന്നുണ്ടാകും. രാജ്യവികസനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്ന പ്രധാനമന്ത്രിയുടെ ആശയങ്ങളുടെ തുടര്‍ച്ചയായാണ് വിഹിതം വര്‍ദ്ധിപ്പിക്കുക. അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള വിഹിതം 25 മുതല്‍ 30 ശതമാനം വരെ വെട്ടിക്കുറച്ചേക്കാമെന്നും സൂചനകളുണ്ട്.
പദ്ധതികള്‍ ഏതുതരത്തില്‍ നടപ്പാക്കണമെന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്കാന് ഇതുപകരിക്കും. കേന്ദ്രം നിര്ദ്ദേശിക്കുന്നരീതിയില് മാത്രം പദ്ധതികള്‍ നടപ്പാക്കിയിരുന്നത് താഴേത്തട്ടില്‍ പ്രയോജനകരമായി എത്തിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളിലെ സാമൂഹ്യ സാഹചര്യം അടിസ്ഥാനമാക്കി പദ്ധതികള്‍ വിഭാവനം ചെയ്യുന്ന പുതുരീതി നടപ്പാക്കുന്നത്. വൈ.വി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പതിനാലാം ധനകാര്യ കമ്മീഷന് നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ വലിയ പരിഷ്ക്കരണങ്ങള്‍ വരുത്തുന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
വൈ.വി. റെഡ്ഡിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ കൃഷിമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തില്‍ 25 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 22,300 കോടിയില്‍ നിന്നും 16,650 കോടി രൂപയിലേക്ക് ബജറ്റ് വിഹിതം കുറയും. മാനവ വിഭവശേഷി മന്ത്രാലയത്തിനും 12,000 കോടി രൂപയുടെ കുറവ് നേരിടേണ്ടിവരും. കുടിവെള്ള-ശുചീകരണ മന്ത്രാലയം, വനിതാ-ശിശു ക്ഷേമമന്ത്രാലയം, പഞ്ചായത്ത് രാജ് മന്ത്രാലയം എന്നിവയോടെല്ലാം പുതിയ രീതിയില്‍ ബജറ്റാവശ്യങ്ങള് പുനരവതരിപ്പിക്കാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ധനകാര്യസെക്രട്ടറി വിളിച്ചു ചേര്‍ത്ത മന്ത്രാലയ സെക്രട്ടറിമാരുടെ യോഗത്തില്‍ പദ്ധതി നടത്തിപ്പിന്റെ വലിയ പങ്ക് സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണെന്ന് വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ 40 ശതമാനം വരെ മാത്രം പങ്ക് കേന്ദ്രം നിലനിര്‍ത്തി ബാക്കി മുഴുവനും സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയത്തിനനുസരിച്ച് സംസ്ഥാനങ്ങളുടെ ബജറ്റുകളും പുനരവതരിപ്പിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: