കോട്ടയം: ബാര്‍ക്കോഴ സമരത്തില്‍നിന്നുള്ള ഇടതുപിന്മറ്റത്തിന്റെ പിന്നില്‍ സാമ്പത്തിക സ്വാധീനമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. കോട്ടയത്ത് ബിജെപി ജില്ലാകമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പണംകൊണ്ട് എന്തിനേയും വിലക്കുവാങ്ങുവാന്‍ കഴിയുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടതുനേതാക്കളെ സാമ്പത്തികമായി സ്വാധീനിച്ചതുകൊണ്ടാണ് എല്‍ഡിഎഫ് യോഗം സമരം പ്രഖ്യാപിക്കാതെ പിരിഞ്ഞത്. ബാര്‍ക്കോഴ വിവാദത്തില്‍ ആദ്യം മുതല്‍തന്നെ കെ.എം. മാണിക്ക് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.
ബജറ്റ് അവതരിപ്പിക്കുവാന്‍ കെ.എം. മാണി നിയമസഭയില്‍ വന്നാല്‍ ചോരപ്പുഴ ഒഴുകുമെന്ന് വീമ്പുപറഞ്ഞ നേതാക്കള്‍ ഇടതുമുന്നണിയോഗം കഴിഞ്ഞപ്പോള്‍ ചോരപോയിട്ട് മൂത്രംപോലും ഒഴികില്ല എന്ന അവസ്ഥയിലാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങള്‍ ചക്കരകുടത്തില്‍ കൈയ്യിട്ടാല് മാത്രമല്ല സെപ്റ്റിക്ക് ടാങ്കില്‍ കൈയ്യിട്ടാലും നക്കുന്നവരുടെ കൂട്ടമാണെന്ന് എം.ടി. രമേശ് പരിഹസിച്ചു.
മദ്യവ്യവസായികളുമായി വേദി പങ്കിടുവാന്‍ തയ്യാറല്ലെന്ന് പറയുന്ന വി.എം. സുധീരന് ബാര്‍ മുതലാളിമാരോട് കോഴ കൈപ്പറ്റിയ കെ.എം. മാണിക്കെതിരെയോ മദ്യവ്യവസായം നടത്തുന്ന കെപിസിസി നേതാക്കള്‍ക്കെതിരേയോ നിശ്ബദത പാലിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകകേസില്പ്പെട്ട വിവാദ വ്യവസായിക്കുവേണ്ടി ഹാജരാകുന്നത് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ വക്കീലന്മാരാണെന്നത് ഗൗരവതരമാണ്. പ്രതിയെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍തന്നെ കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണിതെന്നും രമേശ് ആരോപിച്ചു. സത്യാഗ്രഹസമരത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: