ന്യൂദല്‍ഹി: സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളുടെ നിലനില്‍പ്പ് പോലും അപകടത്തിലായ പശ്ചിമബംഗാളില്‍ ബിജെപി കുതിപ്പ് തുടരുന്നു. ഏറ്റവും ഒടുവില്‍ ബോണ്‍ഗാവ് ലോക്സഭാ മണ്ഡലത്തിലേക്കും കിഷന് ഗഞ്ച് നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വാരിക്കൂട്ടിയ വോട്ടുകള്‍ പാര്‍ട്ടി എതിരാളികളെ അമ്പരപ്പിച്ചിരിക്കുകയാണ്.
ബോണ്‍ഗാവ് ലോക്സഭാ മണ്ഡലത്തില്‍ 19.06 ശതമാനം വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് 24.4 ശതമാക്കി ഉയര്‍ത്തി. അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടേനിന്ന് 31.5 ശതമാനം വോട്ടുനേടിയ സിപിഎം സ്ഥാനാര്‍ത്ഥിക്ക് ഇക്കുറി 26.54 ശതമാനം വോട്ടാണ് നേടാന്‍ കഴിഞ്ഞത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണ് ജയിച്ചതെങ്കിലും സിപിഎമ്മിനേക്കാള്‍ തിളക്കമുള്ള പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്.
കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തള്ളി രണ്ടാംസ്ഥാനത്തെത്തിയ ബിജെപി 29.53 ശതമാനം വോട്ടുനേടി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40.86 വോട്ടുനേടിയ സിപിഎം 19.03 ശതമാനത്തോടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. തൃണമൂല്‍ സ്ഥാനാര്‍ത്ഥി ജയിച്ച മണ്ഡലത്തില്‍ പ്രധാനപ്രതിപക്ഷത്തിന്റെ സ്ഥാനം ബിജെപി നേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: