ന്യൂദല്‍ഹി: ദല്‍ഹിയിലെ ക്രൈസ്തവ ആരാധനാലയങ്ങളില്‍ നടന്നത് ആക്രമണങ്ങള്‍ അല്ല മോഷണങ്ങളായിരുന്നുവെന്ന് ദല്‍ഹി പോലീസ്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനു നല്കിയ വിശദീകരണത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. സ്ഥാപനങ്ങള്‍ക്കുനേരെ തലസ്ഥാനത്ത് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്നുവെന്ന പരാതി തെറ്റിദ്ധാരണാജനകമാണെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി.
മിക്ക സംഭവങ്ങളും മോഷണമോ അതുമായി ബന്ധപ്പെട്ടതോ ആണ്. ഇവ പള്ളികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവയിലും മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ല്‍ 206 ക്ഷേത്രങ്ങളില്‍ മോഷണം നടന്നപ്പോള്‍ മൂന്ന് പള്ളികളില്‍ മാത്രമാണ് മോഷണം നടന്നിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. 14 മുസ്ലിം പള്ളികളും 30 ഗുരുദ്വാരകളും കഴിഞ്ഞവര്‍ഷം മോഷണം നടന്നവയില്‍ ഉള്‍പ്പെടുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പോലീസ് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്കി.
ക്രൈസ്തവ വിഭാഗത്തിന് നേരെ തുടര്‍ച്ചയായി അക്രമം നടക്കുന്നുവെന്ന പ്രചാരണം ചിലരുടെ കുടിലതന്ത്രമായാണ് കരുതപ്പെടുന്നത്. സംഭവങ്ങളൊന്നുംതന്നെ വര്‍ഗീയമല്ല. ഇതെല്ലാം സ്വാഭാവികമായുണ്ടാകുന്ന മോഷണങ്ങള്‍ മാത്രം. ജനുവരി മൂന്നിന് രോഹിണിയില്‍ ഒരു പള്ളിക്ക് തീവെച്ചെന്നാരോപിക്കപ്പെട്ട സംഭവം യഥാര്‍ത്ഥത്തില്‍ വൈദ്യുതി ഷോര്ട്ട്സര്ക്യൂട്ടു മൂലം സംഭവിച്ചതാണെന്ന് പിന്നീട് തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ മാസം മാത്രം 14 ക്ഷേത്രങ്ങളിലും അഞ്ച് ഗുരുദ്വാരകളിലും രണ്ട് മുസ്ലിം പള്ളികളിലും മോഷണം നടന്നിരുന്നു. അതേസമയം ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ മാത്രമാണ് മോഷണം നടന്നത്. മോഷണശ്രമങ്ങള്‍ക്ക് വര്‍ഗീയനിറം നല്‍കുന്നത് ശരിയല്ല. കഴിഞ്ഞമാസം 21 ആരാധനാലയങ്ങളില്‍ മോഷണശ്രമങ്ങള്‍ നടന്നതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു സാധാരണ മോഷണശ്രമത്തെ ആക്രമണമായി ചിത്രീകരിച്ച് വര്‍ഗീയസ്പര്‍ദ്ധ ഉണ്ടാക്കുവാനാണ് ചിലരുടെ ശ്രമം. ഇതുവഴി സര്‍ക്കാരിനെയും പോലീസിനെയും മോശക്കാരാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒരു ഇന്റലിജന്‍സ് ഓഫീസര്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഹോളി ചൈല്‍ഡ് ഓക്സിലിയം സ്കൂളില്‍ മോഷണം നടന്നതിനെ സോഷ്യല്‍ മീഡിയയില്‍ വര്ഗീയവല്ക്കരണശ്രമമായാണ് ചിത്രീകരിച്ചത്. സ്കൂള്‍ ആക്രമിക്കപ്പെട്ടെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ തന്നെ ഇക്കാര്യം നിഷേധിക്കുകയുണ്ടായി. സ്കൂളില്‍നിന്നും പണം മോഷ്ടിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു.
ആരാധനാലയങ്ങളില്‍ സംഭാവനയായും മറ്റും ലഭിക്കുന്ന തുക, സ്വര്‍ണ്ണം തുടങ്ങിയവയാണ് കൂടുതലായും മോഷ്ടിക്കപ്പെടാറുള്ളത്. വിയാവാലി നഗറിലെ ഗുരുദ്വാരയില്‍ സ്വര്‍ണം പൂശിയ ഗോളക നഷ്ടപ്പെടുകയുണ്ടായി. അതുപോലെ രാജേന്ദ്ര പ്ലെസിലെ ഹനുമാന് ക്ഷേത്രത്തില്‍ ഭണ്ഡാരം തന്നെ നഷ്ടപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റില്‍ ചിത്തരഞ്ജന് പാര്‍ക്കിലെ കാളീമന്ദിറും മോഷണത്തിനിരയായതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തംനഗറിലെ വൈഷ്ണവോദേവി ക്ഷേത്രത്തില്‍ മൂന്ന് മാസത്തിനിടെ മൂന്ന് തവണ മോഷണശ്രമം നടന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തലസ്ഥാനത്ത് ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുനേരെ ആക്രമണം വര്‍ധിച്ചുവെന്നാണ് ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നത്. ഈ വിഷയം ഉന്നയിച്ച് ചില നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ഗുരുദ്വാരങ്ങള്‍ക്കും നേരെയാണ് ഏറ്റവും കൂടുതല്‍ അക്രമം ഉണ്ടായിട്ടുള്ളതെന്നാണ് ദല്‍ഹി പോലീസ് പറയുന്നത്. ഇതിനവര്‍ കണക്കുകളും നിരത്തുന്നു. 2012 ല്‍ 36 ഉം 2013 ല്‍ 69 ഉം 2014 ല്‍ 206 ഉം ക്ഷേത്രങ്ങളിലാണ് മോഷണശ്രമങ്ങള്‍ ഉണ്ടായത്. മുസ്ലിം പള്ളികള്‍ ഇവ യഥാക്രമം ഒന്നും രണ്ടും പതിനാലുമാണ്.
ഗുരുദ്വാരകളാകട്ടെ എട്ടും പതിനൊന്നും മുപ്പതും. അതേസമയം, ഈ മൂന്നുവര്‍ഷവും മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ മാത്രമാണ് മോഷണശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്. 2015 ലാകട്ടെ 14 ക്ഷേത്രങ്ങളിലും അഞ്ച് ഗുരുദ്വാരകളിലും മോഷണങ്ങള്‍ നടന്നപ്പോള്‍ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ മാത്രമാണ് ഇതുണ്ടായത്. മോഷണം സംബന്ധിച്ച് കഴിഞ്ഞവര്ഷങ്ങളിലുണ്ടായിട്ടുള്ള വിശദ റിപ്പോര്‍ട്ട് ദല്‍ഹി പോലീസ് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: