ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളും അവകാശങ്ങളും നല്കുന്ന ഫെഡറല്‍ സംവിധാനത്തില്‍ വന്‍ ആസൂത്രണ പദ്ധതികള്‍ക്ക് രൂപംനല്കാന് നിതി ആയോഗ് യോഗത്തില്‍ ടീം ഇന്ത്യ തീരുമാനമെടുത്തു. ഇന്നലെ നിതി ആയോഗിന്റെ ആദ്യ കൂടിയാലോചനാ യോഗത്തിലാണ് മുഖ്യമന്ത്രിമാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നുള്ള ടീം ഇന്ത്യ രാജ്യവളര്ച്ചയിലും വികസനത്തിലും വന്‍ കുതിപ്പുണ്ടാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പ്രാവര്‍ത്തികമാക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്ന് യോഗത്തില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ഇതിനാവശ്യമെന്നു പറഞ്ഞു. ഇതിന് എല്ലാത്തരം ഭിന്നതയും മാറ്റിവെച്ച് നിക്ഷേപ- തൊഴില്‍ സാധ്യത കൂട്ടുന്നതിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാരിനോട് ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ പുനരാസൂത്രണം ചെയ്യാനും നടപ്പിലാക്കാനും മൂന്നു പ്രത്യേക ഉപസമിതികള്‍ രൂപവല്‍ക്കരിക്കാന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു. ഉപസമിതികളിലൊന്ന് നിലവിലുള്ള 66 കേന്ദ്ര പദ്ധതികളില്‍ ഏതെല്ലാം നിലനിര്‍ത്തണം, ഏതെല്ലാം സംസ്ഥാനങ്ങള്‍ക്ക് കൈമാറണം എന്നു നിശ്ചയിക്കും. സംസ്ഥാനങ്ങളില്‍ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ മറ്റൊരു സമിതി ആസൂത്രണം ചെയ്യും. മൂന്നാമത്തെ സമിതി സ്വച്ഛ് ഭാരത് പദ്ധതി നിത്യജീവിതത്തിന്റെ ഭാഗമാക്കാനുള്ള സാങ്കേതിക-സ്ഥാപന സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യാനാണ്. ഈ സമിതികളില്‍ ആരൊക്കെയെന്നു പിന്നീട് തീരുമാനിക്കും.
പല പദ്ധതികളും യഥാസമയം തീരുമാനം കൈക്കൊള്ളാത്തതിനാലാണ് വൈകുന്നത്. ഇത് ചെലവു കൂട്ടുന്നു. ഇക്കാര്യത്തില്‍ നേരിട്ടു മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി, പദ്ധതികള്‍ വേഗം പൂര്ത്തിയാക്കുന്നതിനുമേല്നോട്ടം വഹിക്കാന്‍ സംസ്ഥാനങ്ങള്‍ ഒരോ ഉദ്യോഗസ്ഥനെ കണ്ടെത്തി നിയോഗിക്കാനും ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക- സാങ്കേതിക- വൈജ്ഞാനിക സഹായങ്ങള്‍ നല്കാന് കേന്ദ്രം ഒരുക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിര്‍ദ്ദിഷ്ട കാലത്തേക്ക് നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ച് നിതി ആയോഗിനു കീഴില്‍ പ്രാദേശിക സമിതികള്‍ രൂപവല്കരിക്കാമെന്നു പറഞ്ഞ മോദി മൂന്നോ നാലോ സമാന സംസ്ഥാനങ്ങള്‍ ചേര്‍ന്ന് അത്തരം സമിതികള്‍ സാധ്യമാക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ സമിതികള്‍ക്ക് അംഗ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ടൂറിസം, ഗതാഗതം തുടങ്ങിയ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും കഴിയും.
സംസ്ഥാനങ്ങള്‍ കേന്ദ്രം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നതിനു പകരം അതത് സംസ്ഥാനത്തിനാവശ്യമായ പദ്ധതികള്‍ സമര്‍പ്പിച്ച് അനുമതി തേടി നടപ്പാക്കുന്ന സംവിധാനം ആസൂത്രണം ചെയ്യാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് സംസ്ഥാനങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. എന്നാല്‍ പദ്ധതികള്‍ ദേശീയ താല്പര്യവും ലക്ഷ്യവും സാധ്യമാക്കുന്നതാവണമെന്ന് മോദി പറഞ്ഞു.
സദ്ഭരണമാണ് ഈ മുഹൂര്ത്തത്തിലാവശ്യമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പ്രവൃത്തികളേതും ഏറെ ആലോചിച്ച ശേഷം വേണമെന്നു പറഞ്ഞു. അത് ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കണം. അതിന് ഉദ്ദേശിച്ച ലക്ഷ്യവുമുണ്ടാകണം, അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിമാര്‍ അവരുടെ കാഴ്ചപ്പാടുകളും നിലപാടുകളും ആവശ്യങ്ങളും അവതരിപ്പിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ അരവിന്ദ് പനഗാരിയ എന്നിവരും യോഗത്തില്‍ സംസാരിച്ചു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും കൃഷിയും മുഖ്യം
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷികാഭിവൃദ്ധിക്കും ഉതകുന്ന രണ്ടു കര്‍മ്മ സേനകള്‍ രൂപവത്കരിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളെ ആഹ്വാനം ചെയ്തു. നിതി ആയോഗിന്റെ മുഖ്യമന്ത്രിമാരുമായുള്ള ആദ്യ യോഗത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഈ രണ്ട് പദ്ധതികള്‍ക്കും ഓരോ സംസ്ഥാനങ്ങളെയും കേന്ദ്രസര്‍ക്കാര്‍ എങ്ങനെ സഹായിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഈ സേനയുടെ ദൗത്യം. സംസ്ഥാനങ്ങളിലെ കൃഷിയുടെ ഭാവി വികസനം എങ്ങനെ വേണമെന്നാണ് നിര്‍ദ്ദേശിക്കേണ്ടത്.
വരുന്ന സ്കൂള്‍ അവധിക്കാലത്ത് വിദ്യാലയങ്ങളില്‍ വ്യാപകമായി ടോയ്ലറ്റുകള് നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. എംപിമാരുടെയും എംഎല്‍എമാരുടെയും വികസന ഫണ്ടിലെ ഒരു ഭാഗം 2019 വരെ ഇതിന് നീക്കിവെക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: