ന്യൂദല്‍ഹി: പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ കൂടുതല്‍ ചെലവുചുരുക്കല്‍ നടപടികളുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെറ്റ്ലി സൂചന നല്കി. പണം കടംവാങ്ങി ജീവിക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി, ഊര്‍ജം, റെയില്‍വെ, തുറമുഖങ്ങള്‍ എന്നീ മേഖലകള്‍ക്കാണ് സര്‍ക്കാര്‍ മുഖ്യമായ പരിഗണന നല്‍കുന്നതെന്ന് വ്യവസായികള്‍, ആസൂത്രണ വിദഗ്ധര്‍ എന്നിവരുടെ കൂട്ടായ്മയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തുകൊണ്ട് ജെറ്റ്ലി വ്യക്തമാക്കി.
”ഭരണചെലവുകള്‍ ചുരുക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കാരണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് അറുതിയില്ലാതെ കടംവാങ്ങുന്ന പണംകൊണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,” ജെറ്റ്ലി അഭിപ്രായപ്പെട്ടു.
വരവിനെക്കാള്‍ കൂടുതല്‍ ചെലവഴിച്ച് വരുംതലമുറയെക്കൊണ്ട് കടംവീട്ടിക്കുകയെന്ന കാഴ്ചപ്പാട് വിവേകപൂര്‍ണമായ സാമ്പത്തികനയമായിരിക്കില്ലെന്ന് ജെറ്റ്ലി പറഞ്ഞു. ഈ മാസാവസാനം അവതരിപ്പിക്കാനിരിക്കുന്ന 2015-16 ബജറ്റില്‍ സുസ്ഥിരമായ നികുതിഘടനയായിരിക്കും ഉണ്ടാവുകയെന്ന് സൂചന നല്കിയ ധനമന്ത്രി, വരുമാനവര്‍ധനവിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാന്യമല്ലാത്ത രീതികള്‍ അവലംബിക്കില്ലെന്ന് ഉറപ്പ് നല്കി.
കഴിഞ്ഞ പത്തുവര്‍ഷം അവസരനഷ്ടങ്ങളുടെ പതിറ്റാണ്ടായിരുന്നുവെന്നും സാമ്പത്തിക പരിഷ്കരണങ്ങളുടെ പാത പിന്തുടരാന്തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ജെറ്റ്ലി പറഞ്ഞു. ”1991-2004 കാലയളവില്‍ പരിഷ്കരണങ്ങളുടെ ഗതിവേഗം നിലനിര്ത്തിയിരുന്നുവെങ്കില് അതിവേഗം മുന്നേറാനാവുമായിരുന്നു. എന്നാല്‍ തീരുമാനങ്ങളെടുക്കാതെയും തെറ്റായ തീരുമാനങ്ങളെടുത്തതും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നു,” അദ്ദേഹം കുറ്റപ്പെടുത്തി.
”എന്നാല്‍ നഷ്ടപ്പെട്ട അവസരം ചരിത്രം നമുക്കായി വീണ്ടും ഒരുക്കിയിരിക്കുകയാണ്. പരിഷ്കരണത്തിന്റെ പാത പിന്തുടര്ന്ന് ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ദൃഢനിശ്ചയമെടുത്തിയിരിക്കുകയാണ്,” ജെറ്റ്ലി പറഞ്ഞു. ലക്ഷ്യം കൈവരിക്കാന്‍ വ്യാവസായികളുടെയും നയരൂപീകരണം നടത്തുന്നവരുടെയും പിന്തുണ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: