കൊച്ചി: മീന്‍പിടിത്തം നിസ്സാര പ്രവൃത്തിയാണെന്നു കരുതിയെങ്കില്‍ തെറ്റി. മീനിന്റെ ഇനം, വെള്ളത്തിന്റെ സ്വഭാവം തുടങ്ങിയവയ്ക്കനുസരിച്ച് മത്സ്യബന്ധനരീതികള്‍ എങ്ങനെയൊക്കെ മാറുമെന്ന് വിശദീകരിക്കുകയാണ് ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ട്രെയിനിംഗിന്റെ (സിഫ്നെറ്റ്) സ്റ്റാള്‍.
ചൂണ്ടയിടുന്നത് നാട്ടിന്‍പുറത്തും കടലോരങ്ങളിലും വസിക്കുന്നവരില്‍ പലര്‍ക്കും ഒരു ഹോബിയാണ്. അതേസമയം ചൂണ്ടയിട്ട് മീന്‍പിടിച്ച് വില്‍ക്കുന്ന വലിയൊരു വിഭാഗവും നമ്മുടെ നാട്ടിലുണ്ട്. പുഴകളില്‍ നിന്നും കായലുകളില്‍ നിന്നും മറ്റും ചൂണ്ടയിട്ട് മീന്‍പിടിക്കല്‍ ഒരു സാധാരണ പ്രവൃത്തിയാണെങ്കില്‍ കടലിലെ ചൂണ്ടയിടല്‍ വളരെയേറെ സൂക്ഷ്മതയോടെ ചെയ്യേണ്ട സാഹസികപ്രവൃത്തിയാണ്. കടലില്‍ നിന്നോ ശുദ്ധജലത്തില്‍ നിന്നോ മീന്‍ പിടിക്കുന്നത് ഉദ്ദേശിക്കുന്നതുപോലെ എളുപ്പമല്ലെന്ന് സിഫ്നെറ്റ് സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഡോ. എ.വി.ഷിബു പറഞ്ഞു.
ചൂണ്ടക്കൊളുത്തുകളെപ്പറ്റിയും അതിലുപയോഗിക്കേണ്ട ഇരയെപ്പറ്റിയും വിശദമായിത്തന്നെ അറിഞ്ഞിരിക്കണം. മീനുകള്‍ അവയുടെ ഇനത്തിനനുസരിച്ച് വ്യത്യസ്ത രീതിയിലാണ് പെരുമാറുന്നത്. ആ പെരുമാറ്റത്തിനനുസരിച്ചുള്ള കൊളുത്തും ഇരയും വേണം ഉപയോഗിക്കാന്‍. അതോടൊപ്പം കടലിന്റെ മേല്ത്തട്ടിനെപ്പറ്റിയും മറ്റ് അവസ്ഥകളെപ്പറ്റിയും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂന്തള്‍ ഇനത്തില്‍പെട്ട മല്‍സ്യങ്ങളെ പിടിക്കാന്‍ മിന്നുന്ന വസ്തുക്കള്‍ ആവശ്യമാണ്. ചെറിയതോതില്‍ പ്രകാശിക്കുന്ന ചൂണ്ടക്കൊളുത്തുകളാണ് ഇതിനായി ഉപയോഗിക്കുക. തിളങ്ങുന്ന വസ്തുക്കളില്‍ പെട്ടെന്ന് ആകൃഷ്ടരാകുന്നവയാണ് കൂന്തള്‍ മത്സ്യങ്ങള്‍. വ്യത്യസ്തയിനം ചൂണ്ടക്കൊളുത്തുകളുടെ പ്രദര്‍ശനമാണ് ഈ സ്റ്റാളിലെ ആകര്‍ഷണം. സ്റ്റീലിലും ഇരുമ്പിലും ഉണ്ടാക്കിയിട്ടുള്ള ഇവയെ മുള്ളുകളുള്ളതെന്നും ഇല്ലാത്തതെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു.
മീനുകള്‍ക്ക് രക്ഷപ്പെടാനാകാത്തവിധത്തില് തൊണ്ടയില്‍ കുരുക്കിടാന്‍ കഴിയുന്ന വിധത്തില്‍ വളച്ചുണ്ടാക്കുന്നവയാണ് മുള്ളുകളുള്ള ചൂണ്ടക്കൊളുത്ത്. ചൂര പോലുള്ള വലിയ ഇനം മത്സ്യങ്ങളെ പിടിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. വ്യത്യസ്തയിനം മീനുകളെ ഒരേസമയം പിടക്കാനുതകുംവിധത്തില് വിവിധോദ്ദേശ്യ കൊളുത്തുകളുമുണ്ട്. മത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കാനുതകുന്ന കൊല്ലുവലയുടെ നിശ്ചല മാതൃകയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പുതിയ തലമുറയെ മല്‍സ്യബന്ധനത്തിന്റെ വ്യത്യസ്ത രീതികള്‍ പരിശീലിപ്പിക്കുന്നതിനായി കൊച്ചി ആസ്ഥാനമായുള്ള സിഫ്നെറ്റ് വിവിധ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വിശാഖപട്ടണത്തും ചെന്നൈയിലും ഇവരുടെ ശാഖകളും പ്രവര്‍ത്തിക്കുന്നുണ്ട്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയും (കുഫോസ്) സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ചേര്‍ന്നു സംഘടിപ്പിക്കുന്ന ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസും പ്രദര്‍ശനവും ഞായറാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: