ചിലര്‍ പറയാറുണ്ട് ഞങ്ങള്‍ക്ക് മോഹങ്ങള്‍ ഒന്നുമില്ലെന്ന്. അതൊന്നുമില്ലെങ്കില്‍ പരിപൂര്ണാവസ്ഥയാണത് സൂചിപ്പിക്കുന്നത്. സാധനകൊണ്ടും സത്സംഗംകൊണ്ടും ഗുരുവിന്റെ സംരക്ഷണശക്തികൊണ്ടും ബാഹ്യപ്രലോഭനങ്ങളുടെ അഭാവംകൊണ്ടും വാസനകള്‍ തെല്ലിട ഒളിവില്‍ കഴിഞ്ഞെന്നുവരും. എന്നാല്‍ ക്രമേണ ഭയങ്കരനായ കടുവയെപോലെ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ മേല്‍ കുതിച്ച് ചാടിയേക്കും. അതിനാല്‍ ജാഗ്രതയ്ക്ക് തെല്ലും അയവ് വരുത്തരുത്. സദാ പ്രാര്‍ത്ഥനാനിരതമായി വര്‍ത്തിക്കുവിന്‍. കൂടുതല്‍ വിനയാന്വിതരാകുവിന്. ശരണാഗതിയിലൂടെ ഈശ്വരനുമായി ബന്ധം പുലര്ത്തുവിന്. ഈശ്വരനാമം നിങ്ങളുടെ ചുണ്ടില്‍ തത്തിക്കളിക്കട്ടെ.
തിന്മയ്ക്ക് പകരം നന്മായിരിക്കണം. ഏവര്‍ക്കും നിങ്ങളുടെ എതിരാളികളായി നില്ക്കുന്നവര്ക്കുപോലും നിങ്ങളുടെ ഹൃദയത്തില്‍നിന്ന് സ്നേഹവും മംഗളാംശംസകളുംഉയരട്ടെ. നിങ്ങളുടെ മനസ്സ് ശുദ്ധമായിരിക്കുമ്പോള്‍ വീക്ഷണവും പാവനമാകും. വിശുദ്ധമായ വീക്ഷണത്തില്‍ എവിടെയും നന്മയും ധന്യതയും ഈശ്വരത്വവും മാത്രമേ കാണുകയുള്ളൂ. നിങ്ങളുടെ സ്വന്തം മനോഭാവത്തെയാണ് ബാഹ്യത്തില്‍ ദര്‍ശിക്കുന്നത്.
ഒരു ചെടിക്ക് വളം എങ്ങനെയോ അതുപോലെയാണ് അഹന്തയുടെ വളര്‍ച്ചയ്ക്ക് പ്രശംസ. നിങ്ങള്‍ സ്വയം നിങ്ങളെ സ്മരിക്കുമ്പോള്‍ ഈശ്വരശക്തിയെയാണ് അവര്‍ വാഴ്ത്തുന്നതെന്നു ധരിക്കണം. പ്രശംസകളെ സ്വന്തമായിഅംഗീകരിക്കരുത്. ഈശ്വരനെ സ്തുതിക്കുകയും സകല പ്രശംസകളും അവിടെ അര്‍പ്പിക്കുകയും ചെയ്യുക.
അമ്മയുടെ മുമ്പില്‍ തടിച്ച് കൂടിയിരുന്ന് പെണ്‍കുട്ടികളെ നോക്കി അമ്മ പറഞ്ഞു: മക്കളേ, നിങ്ങള്‍ വിവാഹപ്രായത്തില്‍ എത്തി നില്‍ക്കുകയാണ്. നിരവധി ധര്‍മ്മങ്ങളും ചുമതലകളും വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളും ഏറ്റെടുക്കാനുള്ള അവസരം നിങ്ങളെ കാത്തുനില്ക്കുന്നു. നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള ഗൃഹവും സന്ദര്‍ഭങ്ങളും ഏത് രീതിയിലുളളതാണെന്ന് മുന്‍കൂട്ടി പ്രവചിക്കുക വയ്യ. ഭര്‍തൃഗൃഹത്തിലേക്ക് കടക്കുന്നതിനുമുമ്പ് സാധനയില്‍ ചിട്ടപ്പെടുത്തിയ ഒരു മഹസു ഭക്തിയാല്‍ വിശുദ്ധമാക്കിയ വീക്ഷണവും തിളങ്ങുന്ന നന്മകളാല് അലംകൃതമായ സ്വഭാവവും നിങ്ങള്‍ സമ്പാദിച്ചിരിക്കണം.
നിങ്ങള്‍ കുടുംബത്തില്‍ അംഗങ്ങളെ ഏകീകരിക്കുന്ന ശക്തിയായിത്തീരണം. സ്നേഹം പങ്കിട്ട് സകലരുടെയും സ്നേഹവും പ്രശംസകളും ആര്‍ജ്ജിക്കുക. കുട്ടികളില്‍ ചെറുപ്പം മുതല്ക്കുതന്നെ ഭക്തി വളര്‍ത്തേണ്ടത് അച്ഛനമ്മമാരുടെ ധര്‍മ്മമാണ്. ഒരിക്കലും ആവശ്യത്തിലധികം കുട്ടികളെ ലാളിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: