ആലപ്പുഴ: പ്രകൃതിദത്ത നാരുകളെ അവശ്യ ഉപഭോക്തൃ വസ്തുവാക്കി മാറ്റുന്നതിനുള്ള പ്രചരണം വേണമെന്ന് വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. പ്രകൃതിക്കു ഹാനികരമായ കൃത്രിമ വസ്തുക്കള്‍ക്ക് പകരമായി വ്യാപകമായി ഉപയോഗിക്കാനാകുന്നത് കയറും പ്രകൃതിദത്ത നാരുകളുമാണെന്ന വസ്തുത കയര്‍ കേരളയില്‍ നടന്ന രാജ്യാന്തര സെമിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
കയറിനേയും മറ്റ് പ്രകൃതിദത്ത നാരുകളേയും സംയോജിപ്പിക്കുന്നതിലെ വെല്ലുവിളികളും സാധ്യതകളുമാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിലെ മുഖ്യവിഷയം. ചകിരിനാരിനും മറ്റ് ഉത്പന്നങ്ങള്‍ക്കും ആഗോള വിപണിയില്‍ സുസ്ഥിര ആവശ്യം സൃഷ്ടിക്കുന്നതിനെപ്പറ്റി നടന്ന സെഷനില്‍ കയര്‍ മേഖലയിലെ സംരഭകയും ഘാനയിലെ കോക്കോ ഡുറാഡോ കമ്പനി എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അമ അഗ്യേവ അഗ്യേ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപയോഗിക്കുന്നതും എന്നാല്‍ വ്യാപകമായി അറിയപ്പെടാത്തതുമായ കയറിന്റെ ഉപയോഗങ്ങളെപ്പറ്റി വിശദീകരിച്ചു. തടിക്കുപകരം കയര്പ്ലൈ ഉപയോഗിക്കുന്നത് വനനശീകരണം കുറയ്ക്കുന്നതിനും കയര്‍ തടുക്കുകളും മറ്റും ഉപയോഗിച്ച് മേല്ക്കൂരകളിലെ പൂന്തോട്ടങ്ങള്‍ സജ്ജീകരിക്കുന്നത് വീടിനുള്ളിലെ ചൂട് കുറയ്ക്കാനും സഹായകമാണ്.
അമേരിക്കയിലും മറ്റും ചെയ്യുന്നതുപോലെ ഉത്പന്നങ്ങളിലെ ജൈവഘടകങ്ങളെ ബ്രാന്‍ഡ് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ഹാന്‍ ഇന്റര്‍നാഷണല്‍ എംഡിയും കമ്മോഡിറ്റി ബ്രാന്‍ഡിങ്ങിന്റെയും മാര്‍ക്കറ്റിങ്ങിന്റെയും ആഗോള വിദഗ്ദ്ധനുമായ ജോണ്‍ നിക്കോളാസ് ഹാന്‍ വിശദീകരിച്ചത്. എണ്ണയും തേങ്ങാപ്പാലും കയറും ഉള്‍പ്പെടെ ലോകത്തിലെ മികച്ച നാളികേരാനുബന്ധ ഉത്പന്നങ്ങള്‍ കേരളത്തിലാണ് ഉണ്ടാക്കുന്നത്. കേരളമാണ് ലോകവ്യാപകമായി ചകിരിനാരുകളുടെ വിശ്വസിക്കാവുന്ന ഉറവിടമെന്ന ധാരണ ഉപഭോക്താക്കളുടെയും വ്യവസായികളുടെയും മനസില്‍ നിലനിര്‍ത്താന്‍ ബ്രാന്‍ഡിംഗിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധുനികവും ആകര്‍ഷകവുമായ ഒരു ലോഗോ ഉണ്ടാക്കി അതിനു പിന്നില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഉപഭോക്താക്കളുമായി ബന്ധിപ്പിക്കാനുതകുന്ന ഒരു മികച്ച പരസ്യവാചകം തയ്യാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൃത്രിമ വസ്തുക്കള്‍ക്ക് പകരമായി പ്രകൃതി സൗഹൃദ സസ്യ സംയുക്തങ്ങളുടെ നിര്‍മാണത്തെപ്പറ്റിയാണ് ഇറ്റലിയിലെ കാമെറിനോ സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈനിലെ അസോ. പ്രൊഫ. കാര്‍ലോ സാന്തുള്ളി വിശദമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: