അഹമ്മദാബാദ്: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സ്കൂള്‍ ശുചീകരിച്ചപ്പോള്‍, പൊടിപിടിച്ച് കിടന്ന ഉപയോഗശൂന്യമായ ലോക്കറില്‍നിന്ന് കിട്ടിയത് ഒരു കോടി രൂപയും അരക്കോടി വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടികളും. അഹമ്മദാബാദിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.
പ്രിന്‍സിപ്പല്‍ അവധേഷ്കുമാറിന്റെ നേത്വത്വത്തില്‍ ശുചീകരണം നടത്തുമ്പോഴാണ് ടീച്ചേഴ്സ് റൂമില്‍ പൊടിപിടിച്ചു കിടക്കുന്ന ചെറിയ ഇരുമ്പ് ലോക്കര്‍ ശ്രദ്ധയില്‍ പെട്ടത്. അതു തുറന്ന് വൃത്തിയാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. 20 ലോക്കറുകളാണ് മുറിയില്‍ ഉള്ളത്. അതില്‍ അഞ്ചെണ്ണത്തിന് താക്കോല്‍ ഇല്ലായിരുന്നു.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇവയുടെ പൂട്ടുപൊളിച്ചു. രണ്ടെണ്ണത്തില്‍ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ഒന്നില്‍ ഒരു കോടി രൂപയുണ്ടായിരുന്നു. രണ്ടാമത്തേതില്‍ നൂറു ഗ്രാം വീതമുള്ള 21 സ്വര്ണ്ണക്കട്ടകളായിരുന്നു. ഇവയ്ക്ക് 59 ലക്ഷം രൂപ വില വരും.ഇതിന്റെ അവകാശികളെ കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണവും പണവും ആദായനികുതി വകുപ്പിനെ ഏല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: