ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. വസന്ത് കുഞ്ചിലെ സെന്റ് അല്‍ഫോന്‍സ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണു സംഭവം.
ഡിസംബറിനുശേഷമുണ്ടായ ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്. പള്ളിയുടെ പ്രധാന കവാടം ചാടിക്കടന്ന അജ്ഞാതരായ ചിലര്‍ കവാടം തകര്‍ക്കുകയും ഉള്ളിലേക്കു പ്രവേശിക്കുകയുമായിരുന്നു. പ്രാര്‍ത്ഥനാമുറിയിലെ കബോഡുകളും മറ്റും തകര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം പടിഞ്ഞാറന്‍ ദല്‍ഹിയിലെ വികാസ്പുരി പള്ളി കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റു ചെയ്തിരുന്നു. പള്ളിയ്ക്കുള്ളില്‍ നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കൂടുതല്‍ കൂടുതല്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നതില്‍ നിന്നും വ്യക്തമാകുന്നത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഭാഗമാണിതെന്നാണെന്ന് ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ.ടി കൗടോ പറഞ്ഞു.
ജനുവരി ആദ്യം ഔട്ടര്‍ ദല്‍ഹിയിലുള്ള രോഹിണിയിലെ പള്ളിയില്‍ ചെറുതായി തീപ്പിടുത്തമുണ്ടായിരുന്നു. പള്ളിയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ക്രിസ്മസ് പുല്‍ക്കൂട് പൂര്‍ണമായി കത്തിനശിച്ചിരുന്നു.
ഡിസംബറില്‍ കിഴക്കന്‍ ദല്‍ഹിയിലെ ദില്‍ഷാദ് ഗാര്ഡന് മേഖലയിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് തീവെച്ചിരുന്നു. പള്ളിവളപ്പില്‍ നിന്നും ഫോറന്‍സിക് സംഘം മണ്ണെണ്ണയുടെ അംശം കണ്ടെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: