ന്യൂദല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്ഥാനപതിയുമായ ഡോ.കരണ്‍സിങ് എഐസിസിയുടെ വിദേശകാര്യ വകുപ്പിന്റെ ചെയര്മാന് സ്ഥാനത്തുനിന്നും രാജിവെക്കുമെന്ന് സൂചന. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി തന്നെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചാണിത്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാരത സന്ദര്‍ശന വേളയില്‍ മുന്‍പ്രധാനമന്ത്രി മന് മോഹന്‍ സിങും സോണിയാ ഗാന്ധിയും നേതൃത്വം നല്കിയ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തില്നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണിത്. അതേസമയം രാജ്യസഭയിലെ ഉപപ്രതിപക്ഷ നേതാവ് എഐസിസി വിദേശകാര്യ വകുപ്പിന്റെ വൈസ് ചെയര്‍മാനുമായ ആനന്ദ് ശര്‍മ്മ, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നിരുന്നു.
വിദേശഭരണാധികാരികള്‍ ഭാരതത്തില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ ഡോ.കരണ്‍സിങും പതിവായി പങ്കെടുക്കാറുണ്ട്. എന്നാല്‍ ഒബാമയെപ്പോലുള്ള വ്യക്തിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കരണ്‍സിങിനെ ഒഴിവാക്കി ആനന്ദ് ശര്‍മ്മയെ ഉള്‍പ്പെടുത്തിയതാണ് തന്നെ അവഹേളിച്ചതിന് തുല്യമായി അദ്ദേഹം കണക്കാക്കുന്നത്. ഇതിലുള്ള അസന്തുഷ്ടി അദ്ദേഹം സോണിയാ ഗാന്ധിയെ അറിയിക്കുകയും ചെയ്തു.
സംഭവത്തിന്റെ ഗൗരവമറിഞ്ഞ് സോണിയ കരണ്‍സിങിനെ അനുനയിപ്പിക്കുന്നതിനായി അവരുടെ വസതിയിലേക്ക് കഴിഞ്ഞദിവസം വിളിച്ചുവരുത്തിയിരുന്നു. കോണ്‍ഗ്രസിലെ ഹിന്ദുത്വ മുഖമായാണ് കരണ്‍സിങ് അറിയപ്പെടുന്നത്.
മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ.മന്‍മോഹന്‍സിങിനെയാണ് ക്ഷണിച്ചിരുന്നത്. താന്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തുവെന്ന് മാത്രമാണ് സോണിയ അരമണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണത്തില്‍ കരണ്സിങിനോട് പറഞ്ഞത്. ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതിനിധി സംഘമല്ല. കരണ്‍സിങിനെ സമാധാനിപ്പിക്കുവാനുള്ള കോണ്‍ഗ്രസിന്റെ ഒരു തന്ത്രമായാണ് ഇതിനെ കരുതുന്നത്. തത്കാലം തന്റെ സ്ഥാനത്ത് തുടരാമെന്ന് കരണ്‍ സിംഗ് അറിയിച്ചതായാണ് പറയുന്നത്.
പ്രതിനിധി സംഘത്തില്‍നിന്നും കരണ്‍സിങിനെ ബോധപൂര്‍വം ഒഴിവാക്കിയതിനുപിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. കരണ്‍സിങിന്റെ മക്കളായ അജാത ശത്രുസിങ് ബിജെപിയിലും വിക്രമാദിത്യ സിങ് കശ്മീരിലെ പിഡിപിയിലും ചേര്‍ന്നത് കരണ്‍സിങിന്റെ മൗനാനുവാദത്തോടെയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. രാജ്യസഭയിലെ ഇപ്പോഴത്തെ ഉപനേതാവായ ആനന്ദ് ശര്‍മ്മയ്ക്ക് 10 ജനപഥുമായി അടുത്തകാലത്ത് ബന്ധം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദിന്റെ രാജ്യസഭാ അംഗത്വം ഏപ്രിലോടെ അവസാനിക്കുകയാണ്. അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടുമോയെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ അദ്ദേഹം തന്നെ ആ സ്ഥാനത്തെ തുടര്‍ന്നേക്കും. അല്ലെങ്കില്‍ ആനന്ദ് ശര്‍മ്മയായിരിക്കും പ്രതിപക്ഷനേതാവ്.
നെഹ്റു കുടുംബവുമായി അടുത്തബന്ധമുള്ള നേതാവാണ് കരണ്‍സിങ്. 1967 ലും 1977 ലും ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയുടെ മന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹം 1999 ല്‍ വാജ്പേയിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംസ്കൃത പണ്ഡിതനായ അദ്ദേഹം 2007 ലും 2012 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ച വ്യക്തി കൂടിയായിരുന്നു. ദല്‍ഹിയില്‍നിന്നുള്ള രാജ്യസഭാംഗം കൂടിയായിരുന്നു കരണ്‍സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: