തിരുവനന്തപുരം: പൊതുജനത്തെ കൂടുതല്‍ സജീവമാക്കാനും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരായ പോരാട്ടം ശക്തമാക്കാനും സോഷ്യല്‍ മീഡിയകള്‍ക്ക് കൂടുതല്‍ സാധിക്കുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ സോഷ്യല്‍ മീഡിയ പ്രധാന പങ്കാണ് വഹിക്കുന്നത്.
കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്ന അഴിമതികള്‍ പല മാധ്യമങ്ങളും അവരുടേതായ താത്പര്യങ്ങള്‍ക്കനുസൃതമായി തമസ്കരിക്കുകയാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പ്രത്യേക താത്പര്യങ്ങളില്ല. ഇവ കൂടുതല്‍ സജീവമായാല്‍ സമൂഹത്തെ സ്വാധീനിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഐടി സെല്‍ സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്ന മുരളീധരന്.
സംസ്ഥാന ഭരണം എല്ലാ മേഖലകളിലും അഴിമതി നിറഞ്ഞതാണ്. മന്ത്രിമാര്‍ നേരിട്ട് കോടികള്‍ കൈക്കൂലി വാങ്ങുന്ന ദുരവസ്ഥ കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. ദേശീയ ഗെയിംസ് നടത്തിപ്പിലൂടെ സംസ്ഥാന സര്‍ക്കാര്‍ അഴിമതിയുടെ പുതിയ വേദി തുറന്നിരിക്കുകയാണെന്ന് മുരളീധരന് അഭിപ്രായപ്പെട്ടു. ഗെയിംസ് വില്ലേജിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ കായികതാരങ്ങളെ വിവിധ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ ടെണ്ടറുകളുടെ നിയമങ്ങള്‍ ബാധകമല്ല. ഗെയിംസിന്റെ പേരില്‍ നടക്കുന്ന അഴിമതിയുടെ ചെറിയ ഉദാഹരണം മാത്രമാണിത്. ഈ മേളയ്ക്കുശേഷം പല ചോദ്യങ്ങളും ഉയരും.
പലരും ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ഓണ്‍ലൈന്‍ അംഗത്വവിതരണപ്രവര്ത്തനങ്ങള് കൂടുതല്‍ സജീവമായി നടത്താന്‍ സോഷ്യല്‍ മീഡിയ സഹായിച്ചുവെന്ന് മുരളീധരന് പറഞ്ഞു. ജനുവരി ഒന്നുമുതല്‍ 31 വരെ 9,52,000 പേര് അംഗത്വം സ്വീകരിച്ചുകഴിഞ്ഞു. ദേശീയ തലത്തില്‍ ഒരുമിനിറ്റില്‍ 2000 മുതല്‍ 3000 പേര് വരെ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ്അഡ്വ. എസ്.സുരേഷ്, സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ 7 മാസത്തെ ഭരണനേട്ടങ്ങളും ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ കടന്നുകയറ്റവും ശില്‍പ്പശാലയില്‍ വിലയിരുത്തി. സംസ്ഥാനതലത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയ്ക്ക് ഏകോപിതരൂപം നല്‍കുന്നതിനായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.
ഗാനരചയിതാവ് ബിച്ചുതിരുമലയുടെ സഹോദരനും സംഗീതസംവിധായകനുമായ ദര്ശന്രാമന്, പുഷ്പകസേവാസംഘം സംസ്ഥാനപ്രസിഡന്റും വാസുദേവവിലാസം മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രദീപ് ജ്യോതി എന്നിവര്‍ക്ക് ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അംഗത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: