കോഴിക്കോട്: ദേശീയ ഗെയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാസഹോദരീ ഭര്‍ത്താവുമായ പി. എ ഹംസ തട്ടിപ്പ് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയില്‍ കെട്ടിവെച്ച 4.7 കോടി രൂപയുടെ സ്രോതസ്സിനെക്കുറിച്ച് ആദായവകുപ്പും കേന്ദ്ര സാമ്പത്തിക വകുപ്പിന്റെ അന്വേഷണവിഭാഗവും അന്വേഷിക്കണമെന്ന് യോവമോര്ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു ആവശ്യപ്പെട്ടു.
കണ്ണൂര്‍ സ്വദേശിയായ ഷബീര്‍ അബ്ദുള്‍ ഖാദറില്‍ നിന്നും ഡന്റല്‍ കോളജ് തുടങ്ങാമെന്ന വ്യവസ്ഥയില്‍ 9 കോടി രൂപ തട്ടിച്ച കേസ്സില്‍ സുപ്രീംകോടതിയുടെ വാറന്റ് നിലനില്‍ക്കെയാണ് 4.7 കോടി രൂപ ഹംസ കഴിഞ്ഞ ദിവസം കോടതിയില്‍ കെട്ടിവെച്ചത്. ഇക്കാലമത്രയും സാമ്പത്തിക പരാധീനത പറഞ്ഞുകൊണ്ട് പണം തിരികെ കൊടുക്കാതിരുന്ന ഹംസ സുപ്രീം കോടതി വാറന്റ് നില നില്‍ക്കെ പണം അടച്ചത് ദുരൂഹമാണ്.
മന്ത്രി മുനീറന്റെ അടുത്ത ബന്ധുവും ദേശീയ ഗെയിംസ് ഭാരവാഹിയുമെന്ന നിലയില്‍ ഗൗരവമായ അന്വേഷണമാണ് ആവശ്യം. ഹംസയുടെ നേതൃത്വത്തില്‍ നടന്ന മുഴുവന്‍ തട്ടിപ്പുകളെ കുറിച്ചും ഒളിമ്പിക് അസോസിയേഷന് ഭാരവാഹിയെന്ന നിലയില്‍ നടത്തിയ മുഴുവന്‍ ഇടപാടുകളെ കുറിച്ചും സമഗ്ര അന്വേഷണം നടത്തണം. കോടതിയില്‍ കെട്ടിവെച്ച പണത്തിന്റെ സ്രോതസ്സ് അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് യുവമോര്‍ച്ച പരാതി നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: