അഴിമതിയാരോപണങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന ഒരു മന്ത്രിസഭയെയാണ് നയിക്കുന്നതെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്ന് വാശിപിടിക്കുന്ന ഉമ്മന്‍ചാണ്ടി കണ്ണടച്ചിരുട്ടാക്കുന്ന പ്രസ്താവനകളിലൂടെ ജനങ്ങളെ നിരന്തരം അവഹേളിക്കുകയുമാണ്. യുഡിഎഫിലെ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്നാണ് ജനശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവിലായി പറഞ്ഞിരിക്കുന്നത്.
സോളാര്‍ അഴിമതിക്കേസില്‍പ്പെട്ട സരിതയുടെ തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി മൊഴിനല്‍കിയിട്ടും മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുക മാത്രമല്ല, എന്ത് അപമാനം സഹിച്ചും താന്‍ ആ സ്ഥാനത്ത് തുടരുമെന്ന് യാതൊരുളുപ്പുമില്ലാതെ പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട രണ്ടുപേര്‍ക്ക് സോളാര്‍ അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്ന് വെളിപ്പെട്ടിട്ടും താന്‍ മാത്രം നിഷ്കളങ്കനാണെന്ന് നടിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ആര് എന്തൊക്കെ പറഞ്ഞാലും ജനപിന്തുണയുള്ളിടത്തോളം കാലം താന്‍ ഭരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി അടുത്തിടെ പ്രഖ്യാപിച്ചത്. രാഷ്ട്രീയസദാചാരമോ പൊതുജീവിതത്തില്‍ പുലര്‍ത്തേണ്ട മാന്യതയോ തൊട്ടുതീണ്ടാത്ത തൊലിക്കട്ടിയാണ് തന്റെ കരുത്തെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ ഭരണാധികാരി.
സോളാര്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടി ആരോപണവിധേയനായപ്പോള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളായിരിക്കും. അഴിമതി നടന്നുവെന്ന് വ്യക്തമായിരുന്നിട്ടും രാജിവെക്കാത്ത മുഖ്യമന്ത്രിക്ക് എത്ര അഴിമതി കാണിച്ചാലും മന്ത്രിസഭയിലുള്ള ഒരാളുടെപോലും രാജി ആവശ്യപ്പെടാനാവില്ലെന്നതായിരുന്നു ഇതിന് കാരണം. കോടികളുടെ അഴിമതിയാരോപണങ്ങള്‍ നേരിടാത്ത ഒരൊറ്റ മന്ത്രിപോലും ഇന്ന് ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ടെന്നുതോന്നുന്നില്ല.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളംകാലം ഇവരെല്ലാം സുരക്ഷിതരുമാണ്. ഒരു ഘടകകക്ഷി എംഎല്‍എപോലും നിയമസഭയില്‍ മുസ്ലിംലീഗ് പ്രതിനിധിയായ പൊതുമരാമത്തുമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതിയാരോപണമുന്നയിക്കുകയുണ്ടായി.
ആരോപണത്തില്‍ ഉറച്ചുനിന്ന ഗണേഷ്കുമാര് കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് അഴിമതി നടന്നുവെന്നതിന്റെ രേഖകള്‍ കൈമാറുകയും ചെയ്തു. ഇതേ മന്ത്രിയുടെ തണലില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് കോടികളുടെ അഴിമതി നടത്തിയതായി വെളിപ്പെട്ടു.
സൂരജിന്റെ വീടുകളില്‍ റെയ്ഡ് നടത്തിയ അന്വേഷണസംഘം അനധികൃതസ്വത്തുസമ്പാദിച്ചുവെന്ന് കരുതപ്പെടുന്നതിന്റെ നിരവധി തെളിവുകള്‍ കണ്ടെടുക്കുകയും ചെയ്തു. താന്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മറ്റ് പല ഉന്നതര്‍ക്കും പങ്കുണ്ടെന്ന മട്ടിലാണ് സൂരജ് പ്രതികരിച്ചത്.
സ്വാഭാവികമായും സംശയത്തിന്റെ മുന നീണ്ടത് ഇബ്രാഹിംകുഞ്ഞിലേക്കായിരുന്നു. മന്ത്രി രാജിവെക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയരുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈമന്ത്രിയെയും സംരക്ഷിക്കുകയായിരുന്നു.
ആര്‍ക്കും ബോധ്യപ്പെടാവുന്ന ഗുരുതരമായ അഴിമതിയാരോപണമാണ് ധനവകുപ്പ്മന്ത്രി കെ.എം. മാണിക്കെതിരെ ഉയര്‍ന്നത്. മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാമെന്ന ഉറപ്പിന്മേല് അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും അതില്‍ ഒരു കോടി വീട്ടില്‍വെച്ച് മാണിക്ക് കൈമാറിയെന്നുമാണ് ബാര്‍ അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡന്റ് ബിജുരമേശ് വെളിപ്പെടുത്തിയത്. ഒരുനിമിഷംപോലും പാഴാക്കാതെ മന്ത്രി മാണി രാജിവെക്കേണ്ടതായിരുന്നു.
ആരോപണമുന്നയിച്ച ബിജു പിന്നീട് ഇടപാടു സംബന്ധിച്ച് മാണിയുമായും മറ്റു ചിലരുമായും സംസാരിച്ചതിന്റെ ശബ്ദരേഖകള്‍ പുറത്തുവിടുകയുണ്ടായി. ഇതൊക്കെ വ്യാജമാണെന്ന് മുദ്രകുത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് മാണി ഇപ്പോള്‍ നടത്തുന്നത്. പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ താന്‍ നുണപരിശോധനക്ക് ഒരുക്കമാണെന്നുവരെ ബിജുരമേശ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ‘മാണിസാറിനെ’ സംരക്ഷിക്കാന്‍തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ ദുര്‍ഭരണത്തിലെ നായകനും വില്ലനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെയാണ്. അസുഖകരമായ ചോദ്യങ്ങളില്നിന്നൊക്കെ ഒഴിഞ്ഞുമാറി ആദര്ശധീരന് ചമയുന്ന ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും മോശമായ ഭരണാധികാരിയെന്ന സ്ഥാനത്തേക്ക് അതിവേഗം മുന്നേറുകയാണ്.
ബാര്കോഴക്കു പിന്നാലെ നിരവധി അഴിമതിയാരോപണങ്ങള്‍ മാണിക്കെതിരെ ഉയരുകയുണ്ടായി. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വിറ്റുതിന്നുകയാണ് മന്ത്രി മാണി ചെയ്തതെന്നുവരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും മാണിയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഭരണം തുടരാനാണ് ഉമ്മന്‍ചാണ്ടി ഉദ്ദേശിക്കുന്നത്.
അവശേഷിക്കുന്ന കാലാവധി അഴിമതി നടത്താനും മന്ത്രിസഭാംഗങ്ങളെ അതിന് അനുവദിക്കാനുമാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു. എന്തൊക്കെ അപമാനം സഹിച്ചും ഭരണകാലാവധി പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട് എങ്ങനെയെങ്കിലും ഒരിക്കല്‍ക്കൂടി അധികാരത്തില്‍ തിരിച്ചെത്താനാണ് ഉമ്മന്‍ചാണ്ടി മോഹിക്കുന്നത്.
തന്റെ ജനപിന്തുണക്ക് ഇപ്പോഴും യാതൊരു ഇടിവും തട്ടിയിട്ടില്ലെന്ന് പറയുന്നതിന്റെ രഹസ്യമിതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് തെറ്റിയിരിക്കുന്നു. ലഭിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ ഈ ഭരണാധികാരിയെ ജനങ്ങള്‍ പുറന്തള്ളും. കാരണം ഉമ്മന്‍ചാണ്ടിയുടെ തനിനിറം അവര്‍ നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: