ന്യൂദല്‍ഹി: ജപ്പാനുമായി സഹകരിച്ച് അന്തര്‍വാഹിനി നിര്‍മ്മാണത്തിന് ഭാരതം തയ്യാറെടുക്കുന്നു. പ്രതിരോധ രംഗം മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വളര്‍ത്തുന്നതിനുമായാണ് ഈ നടപടി. 50,000 കോടി മുതല്‍ മുടക്കില്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിധത്തിലുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കരാര്‍. ഇതുസംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ടോക്കിയോയെ അറിയിച്ചിട്ടുണ്ട്്. ജപ്പാനുമായി ഭാരതം കരാറില്‍ ഏര്‍പ്പെടുന്നത് ഈ രംഗത്തെ പ്രമുഖരായ റഷ്യ, ഫ്രാന്‍സ്്, ജര്‍മ്മനി, സ്പെയ്ന്‍ എന്നീരാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.
ദശാബ്ദങ്ങളായുള്ള ആയുധക്കയറ്റുമതി അടുത്തിടെ ജപ്പാന് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഭാരതത്തിന്റെ നിര്‍ദ്ദേശം ഷിന്‍സോ അബെ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് സൂചന. ജപ്പാന്റെ ഏറ്റവും പുതിയ അന്തര്‍വാഹിനിയായ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന സോര്യു- ക്ലാസ് ഇലക്ട്രിക്കാണ് ഭാരതം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. പ്രതിരോധരംഗത്തെ വന്‍ശക്തികളായ ആസ്ട്രേലിയ, യുഎസ് എന്നിവര്‍ക്കൊപ്പം ഭാരതത്തെ വളര്‍ത്തിയെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം.
മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസും കവസാക്കി ഹെവി ഇന്ഡസ്ട്രീസുമാണ് 42000 ടണ്‍ ഭാരമുള്ള സോര്യു അന്തര്‍വാഹിനിയുടെ നിര്‍മ്മാണം നടത്തുന്നത്. പ്രൊജക്ട് 75 എന്നുപേരു നല്‍കിയിരിക്കുന്ന ഈ പദ്ധതിയില്‍ ജപ്പാനുമായി സഹകരിക്കാനാണ് ഭാരതം തീരുമാനിച്ചിരിക്കുന്നത്. ഫ്രാന്‍സ് , ജര്‍മ്മനി, റഷ്യ, സ്പെയിന് എന്നീ രാജ്യങ്ങളും അന്തര്‍വാഹിനി നിര്‍മ്മാണ രംഗത്തുണ്ട്. ഇതില്‍ ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് മുമ്പും ആയുധങ്ങള്‍ ഭാരതം വാങ്ങിയിട്ടുണ്ട്്.
മിസൈല്‍ ആക്രണത്തിന് ഉപയോഗിക്കത്തക്ക ശേഷിയുള്ളതാണ് സോര്യു അന്തര്‍വാഹിനികള്‍. ഇവ ഭാരതത്തിന്റെ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മിക്കാനാണ് കേന്ദ്രം ഷിന്‍സോ അബെ സര്‍ക്കാരിനു മുന്നില്‍ നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ഷിപ്പിയാര്‍ഡ് ഈ വര്‍ഷം പൂര്‍ത്തീകരിക്കും. അതേസമയം ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിച്ച് അടുത്ത തലമുറയിലുള്ള സോര്യു അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ജപ്പാന് പിരിശ്രമിച്ചുവരികയാണ്.
ജപ്പാന്റെ കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചാരയോഗ്യമായ യുഎസ്-2ഐ ഷിന്മൈവ വിമാനവാഹിനി കപ്പല്‍ വാങ്ങുന്നതു സംബന്ധിച്ച് ഇന്ത്യന്‍ നേവി ഇതിനുമുമ്പ് ജപ്പാനുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ആസ്ട്രേലിയന്‍ നേവി നിര്‍മ്മിച്ചിട്ടുള്ള കോളിന് ക്ലാസ് അന്തര്‍വാഹിനിക്കു പകരം സോര്യൂ വാങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. അമേരിക്കയുമായി സഹകരിച്ച് പ്രതിരോധമേഖല ശക്തമാക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഒബാമ മോദി കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയും നടത്തിയിരുന്നു.
ഏഷ്യ പെസഫിക് മേഖലകളിലുള്ള ചൈനയുടെ മേധാവിത്വത്തിന് കനത്ത തിരിച്ചടിയാവും ഇതെന്നാണ് വിദേശരാജ്യങ്ങള്‍ വിലയിരുത്തുന്നത്. അതേസമയം അടുത്തിടെ നടക്കാനിരിക്കുന്ന ഭാരത-യുഎസ് നേവല്‍ പരീശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ ആസ്ട്രേലിയയും ജപ്പാനും താത്പ്പര്യം അറിയിച്ചിട്ടുണ്ട്്. ഇതിനു മുമ്പ് നടന്ന സംയുക്ത നേവി വ്യോമാഭ്യാസത്തില്‍ ചൈന അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: